ഖത്തറിനെതിരായ ഉപരോധത്തിന് അന്ത്യം; ഐക്യ ജിസിസി; നാള്‍വഴികൾ

ആധുനിക ഗൾഫ് രൂപമെടുത്തശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് അവസാനിക്കുന്നത്. ഖത്തറിനെതിരെയുള്ള ഉപരോധം  മൂന്നുവർഷവും ഏഴു മാസങ്ങളും പിന്നിടുമ്പോൾ ഐക്യ ജി.സി.സിയെന്ന ലക്ഷ്യത്തിലേക്ക് ആറു രാജ്യങ്ങളും മടങ്ങിയെത്തുന്നു. ഉപരോധ പ്രഖ്യാപനം മുതൽ അൽ ഉല ജിസിസി ഉച്ചകോടി വരെയുള്ള ആശങ്കയുടെ കാലത്തിൻറെ നാൾവഴികൾ കാണാം.

2017 ജൂൺ. അഞ്ച്. 

ഗൾഫ് നാടുകൾ ഒന്നിച്ചുനീങ്ങുമെന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷകളും പാതിവഴിയിലുപേക്ഷിച്ച് സൌദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ നയതന്ത്ര,ഗതാഗത,വ്യാപാര ഉപരോധം പ്രഖ്യാപിക്കുന്നു.

2018 മെയ്. 

രാജ്യാന്തര സമൂഹത്തിനു മുന്നിൽ നയം വ്യക്തമാക്കി ഭീകരവിരുദ്ധ നിയമത്തിൽ ഖത്തർ  അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി ഭേദഗതി വരുത്തി. 

ഡിസംബർ 3. 

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിൽ നിന്നും പിൻമാറുന്നതായി ഖത്തറിൻറെ പ്രഖ്യാപനം. 

2019 മെയ് 31. 

യാഥാർഥ്യങ്ങൾ വളച്ചൊടിക്കാൻ ഖത്തർ ശ്രമിക്കുന്നുവെന്ന ആരോപണത്തോടെ ഖത്തറിനെതിരെ പ്രമേയവുമായി മക്കയിൽ ജിസിസി യോഗം

2019 സെപ്റ്റംബർ 15

ഭീകരതയ്ക്കുള്ള ധനസഹായവും കള്ളപ്പണവും തടയുന്നതിനുള്ള നിയമത്തിനു അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽഥാനിയുടെ അംഗീകാരം.

2019 നവംബർ 13

ഖത്തർ ആതിഥേയത്വം വഹിച്ച അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൌദിയും യു.എ.ഇയും ബഹ്റൈനും തീരുമാനിക്കുന്നു. ഉപരോധത്തിനു ശേഷം ആദ്യമായി സൌദി, യുഎഇ കായികതാരങ്ങൾ ഖത്തർ മണ്ണിൽ.  

2019 ഡിസംബർ 10

റിയാദിൽ ചേർന്ന ജിസിസി യോഗത്തിനിടെ ഖത്തർ  പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

2020 ഡിസംബർ 3

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള കുവൈത്തിൻറേയും അമേരിക്കയുടേയും മധ്യസ്ഥനീക്കങ്ങളിൽ പുരോഗതിയുണ്ടെന്ന് സൌദിയും ഖത്തറും യുഎഇയും.  ജിസിസി ഉച്ചകോടിയുടെ വിജയത്തിനായി കാത്തിരിക്കുകയാണെന്ന് യുഎഇ വിദേശകാര്യസഹമന്ത്രി.

ഡിസംബർ 30

ജി.സി.സി യോഗത്തിലേക്ക് ഖത്തർ അമീറിന് സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ ക്ഷണം.