പിഞ്ചുകുഞ്ഞ് കല്ലു മാല വിഴുങ്ങി; രക്ഷിച്ചത് രണ്ടു ശസ്ത്രക്രിയകൾ നടത്തി

ഒരു വയസുകാരി വിഴുങ്ങിയത് എട്ട് മണികളുള്ള കല്ലുമാല. ഡോക്ടർമാരുടെ സന്ദർഭോചിത ഇടപെടൽ കുട്ടിയുടെ ജീവൻ രക്ഷിച്ചു. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നില്ലെങ്കിൽ കുട്ടിയുടെ കുടലിനു പരുക്കേൽക്കുകയും ജീവൻ തന്നെ അപകടത്തിലാകുകയും ചെയ്യുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

ദുബായിൽ താമസിക്കുന്ന ജോർദാനിയൻ സ്വദേശികളായ ഹുദാ ഉമർ മൊസ് ബഹ് ഖാസിം–മാഹിർ ഷെയ്ഖ് യാസിൻ ദമ്പതികളുടെ കുട്ടി സല്‍മയാണ് കഴിഞ്ഞ ഒക്ടോബറിൽ കല്ലുമാല വിഴുങ്ങിയത്. ഇതറിയാതെ, കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞാണ് മാതാപിതാക്കൾ ദുബായിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. കുട്ടിയെ പനിയും ബാധിച്ചിരുന്നു.

കുട്ടികളുടെ രോഗവിദഗ്ധരായ ഡോ.മാസൻ യാസർ സാലോം, ഡോ.ഡീമ തർഷ എന്നിവർ നടത്തിയ പരിശോധനയിൽ കുട്ടി കല്ലുമാല വിഴുങ്ങിയതായി കണ്ടെത്തി. തുടർന്ന് രണ്ടു മാസത്തോളം സൽമയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി രണ്ടു ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയാണ് മാല പുറത്തെടുത്തത്. 

രക്ഷിതാക്കൾ ജാഗ്രത പുലർത്തണം

കല്ലുമാല, ബാറ്ററി തുടങ്ങിയ വസ്തുക്കളിൽ നിന്നു കൊച്ചുകുട്ടികളെ അകറ്റി നിർത്തണമെന്നു ഡോക്ടർമാരായ മാസനും ഡീമയും പറഞ്ഞു. കുട്ടികൾ ഒറ്റയ്ക്ക് കളിക്കുമ്പോൾ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.