യുഎഇയില്‍ പള്ളികളിൽ നാളെ മുതൽ 50% പേർക്ക് പ്രവേശനം; നിർദേശങ്ങൾ ഇങ്ങനെ

യുഎഇയിലെ പള്ളികളിൽ നാളെ മുതൽ 50% പേർക്ക് പ്രവേശനം. സാമൂഹിക അകലം അടക്കമുള്ള കർശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ്–19 നെ തുടർന്ന് ആദ്യം അടച്ചിട്ടിരുന്ന മുസ്ലിം പള്ളികളിൽ ജൂലൈ 1 മുതൽ 30% പേർക്ക് പ്രവേശനം നൽകിയിരുന്നു.

രണ്ട് പേർ തമ്മിൽ 2 മീറ്റർ അകലമാണ് പാലിക്കേണ്ടത്. നേരത്തെ ഇത് 3 മീറ്ററായിരുന്നു. വാങ്ക് വിളിക്ക് ശേഷം നമസ്കാരം ആരംഭിക്കേണ്ട സമയം 10 മിനിറ്റായും വർധിപ്പിച്ചു. എന്നാൽ ഇത് മഗ് രിബ്(സന്ധ്യാ പ്രാർഥന) പ്രാർഥനയ്ക്ക് അഞ്ച് മിനിറ്റ് മാത്രം. മാസ്ക് ധരിച്ചുവേണം പള്ളികളിലെത്താൻ. പ്രാർഥിക്കാനുള്ള മുസല്ല അവരവർ കൊണ്ടുവരണം. വുളു(അംഗശുദ്ധി) വീടുകളിൽ നിന്ന് എടുത്തുവേണം വരാൻ. പ്രധാന പ്രാർഥനകൾക്കേ പള്ളി ഉപയോഗിക്കാവൂ. വയോജനങ്ങൾ, കുട്ടികൾ, മറ്റു രോഗമുള്ളവർ എന്നിവർ സ്വയംരക്ഷ കരുതി പള്ളികളിൽ വരരുത്.

പ്രധാന നിർദേശങ്ങൾ:

അധികൃതർക്ക് പിന്തുടരാനുള്ള അല്‍ ഹൊസൻ( AlHosn) ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുക.

പ്രാർഥനാ വേളയിലും മാസ്ക് ധരിക്കുക.

2 മീറ്റർ അകലം പാലിക്കുക.

മുസല്ല(പ്രാർഥനാ വിരിപ്പ്) കൊണ്ടുവരിക.

പള്ളികളിൽ ഖുർആൻ ലഭ്യമാവില്ല. പാരായണം ചെയ്യേണ്ടവർ മൊബൈൽ ഫോണിലൂടെ നിർവഹിക്കുക.

പള്ളികളുടെ പ്രവേശന കവാടങ്ങളിൽ ആളുകൾ കൂടി നിൽക്കരുത്.

മറ്റുള്ളവർക്ക് കൈ കൊടുക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യരുത്.