ഒമാൻ വീണ്ടും ലോക്ഡൌണിലേക്ക്; പൊലീസ് പട്രോളിങ് ശക്തമാക്കും

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഒമാൻ നാളെമുതൽ വീണ്ടും ലോക്ഡൌണിലേക്ക്. രണ്ടാഴ്ച നീളുന്ന ലോക്ഡൌണിൽ എല്ലാ ഗവർണറേറ്റുകളും അടച്ചിടും. കാൽനടയാത്ര പോലും വിലക്കിയാണ് ലോക്ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്. 

രാത്രി ഏഴിനും രാവിലെ ആറിനും ഇടയിൽ ഒമാനിൽ എല്ലാത്തരം യാത്രകളും വിലക്കും. വീടിന് പുറത്തേക്കിറങ്ങരുതെന്നാണ് നിർദേശം. 

ഈ സമയത്ത് പൊതുസ്ഥലങ്ങളും കടകളുമെല്ലാം അടച്ചിടും. പാൽ, പച്ചക്കറി തുടങ്ങി അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പ്രത്യേക അനുമതിയോടെ രാത്രി ഏഴിനു ശേഷം സഞ്ചരിക്കാം. ഒരുതരത്തിലുമുള്ള ഒത്തുചേരലുകൾക്ക് അനുമതിയുണ്ടാകില്ല. ഒരു ഗവർണറേറ്റിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാനുമാകില്ല. പൊലീസ് പട്രോളിങ് ശക്തമാക്കുകയും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. പള്ളികളിൽ പെരുന്നാൾ നമസ്കാരം ഉണ്ടായിരിക്കില്ല. പെരുന്നാളിനോടനുബന്ധിച്ചുള്ള പരമ്പരാഗത മാർക്കറ്റുകളും ഒഴിവാക്കി. ബലി പെരുന്നാൾ ആഘോഷങ്ങൾക്കായി ഒത്തുചേരരുതെന്നും നിർദേശമുണ്ട്. അടുത്തവ്യാഴാഴ്ച മുതൽ നാലു ദിവസത്തേക്കാണ് ഈദ് അവധി അനുവദിച്ചിരിക്കുന്നത്. അതേസമയം, ഒമാനിൽ 1145 പേർക്കുകൂടി രോഗം ബാധിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 73791ആയി. 11 ദിവസത്തിനിടെ 100 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.  20425 പേരാണ് ഇനി ചികിൽസയിലുള്ളത്.