സൗദിഅറേബ്യയിലും ഒമാനിലും മരണസംഖ്യ ഉയരുന്നു; ആശങ്ക

സൌദിഅറേബ്യയിലും ഒമാനിലും കോവിഡ് ആശങ്ക തുടരുന്നു. സൌദിയിൽ നാൽപ്പതും ഒമാനിൽ പത്തുപേരും കൂടി കോവിഡ് ബാധിച്ച് മരിച്ചു. അതേസമയം, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ രോഗമുക്തി നിരക്ക് ഉയരുന്നതും മരണനിരക്ക് കുറയുന്നതും ആശ്വാസകരമാണ്.

സൌദിഅറേബ്യയിൽ മരണനിരക്ക് കുറയാത്തതാണ് പ്രധാന ആശങ്ക. അഞ്ചുദിവസത്തിനിടെ 204 പേരാണ് സൌദിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. തീവ്രപരിചരണവിഭാഗത്തിൽ 2182 പേരടക്കം 51751 പേരാണ് ഇനി ചികിൽസയിലുള്ളത്. 78ശതമാനമാണ് സൌദിയിലെ രോഗമുക്തി നിരക്ക്. ഒമാനിൽ അഞ്ച് ദിവസത്തിനിടെ 49 പേരാണ് മരിച്ചത്. ഒരാഴ്ചയായി പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം  ആയിരത്തിലധികമാണ്. 65 ശതമാനം രോഗമുക്തി നിരക്കുള്ള ഒമാനിൽ 22424 പേരാണ് ഇനി ചികിൽസയിലുള്ലത്. അതേസമയം, ഖത്തറിൽ രോഗമുക്തി നിരക്ക് 96 ശതമാനത്തിലെത്തി. മരണനിരക്കും പുതുതായി രോഗംബാധിക്കുന്നവരുടെ എണ്ണത്തിലും കുറവ് തുടരുന്നതാണ് ആശ്വാസം. യുഎഇയിൽ കോവിഡ് പരിശോധന വ്യാപകമായി തുടരുകയാണ്. 86 ശതമാനം രോഗമുക്തി നിരക്കുള്ള യുഎഇയിൽ 7456 പേരാണ് ഇനി ചികിൽസയിലുള്ളത്. കുവൈത്തിൽ 9477 ഉം ബഹ്റൈനിൽ 4161 പേരും ചികിൽസയിലുണ്ട്. എന്നാൽ രണ്ട് രാജ്യങ്ങളിലും രോഗമുക്തി നിരക്ക് 80 ശതമാനത്തിലധികമാണ്.