കുവെത്തിലേക്ക് മടങ്ങിയ മൂന്ന് മലയാളി നഴ്സുമാർക്ക് കോവിഡ്

കേരളത്തിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയെത്തിയ മൂന്ന് നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കു ശേഷം പ്രത്യേക വിമാനത്തിൽ മടങ്ങിയെത്തിയവരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കൊച്ചി വിമാനത്താവളത്തിൽ കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് ആരോപണം.

അവധിക്ക് നാട്ടിലേക്ക് പോയി മടങ്ങിയെത്താനാകാതിരുന്നതിനെത്തുടർന്ന് കുവൈത്ത് എയർവെയ്സിൻറെ പ്രത്യേക വിമാനത്തിലാണ് നഴ്സസുമാരെ കുവൈത്തിൽ മടക്കിയെത്തിച്ചത്. കഴിഞ്ഞദിവസമെത്തിയ 323 ആരോഗ്യപ്രവർത്തകർക്കും കുവൈത്തിൽ കോവിഡ് പരിശോധന നടത്തി. ഇവരിൽ രണ്ട് പുരുഷ നഴ്സുമാർക്കും ഒരു വനിതാ നഴ്സിനുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇവരെ ജാബിർ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കൊപ്പം കൊച്ചിയിൽ നിന്നെത്തിയവരെ ജാബർ അൽ അഹമദിൽ ക്വാറൻറീനിലേക്ക് മാറ്റിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ കൃത്യമായ കോവിഡ് പരിശോധന നടത്തിയില്ലെന്നാണ് ആരോപണം. കേരളത്തിൽ താമസിച്ച് മടങ്ങിയെത്തിയ ഇവർക്ക്, എങ്ങനെ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നും സ്ഥിരീകരിക്കാനായിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചവരുടെ നാട്ടിലുള്ള ബന്ധുക്കളടക്കമുള്ളവരെ ആശങ്കയിലാക്കുന്നതാണ് നിലവിലെ സാഹചര്യം.