എല്ലാ തൊഴിലാളികൾക്കും ഭക്ഷണവും താമസസൗകര്യവും മരുന്നും; ഉറപ്പാക്കി ദുബായ് പൊലീസ്

ദുബായിൽ എല്ലാ തൊഴിലാളികൾക്കും ഭക്ഷണവും താമസസൌകര്യവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ദുബായ് പൊലീസ്. ഇക്കാര്യത്തിൽ പ്രയാസമനുഭവിക്കുന്ന ഒരു തൊഴിലാളി പോലുമില്ലെന്ന് മേജർ ജനറൽ ഒബെയ്ദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി തൊഴിലാളി ക്യാംപുകളിലടക്കം മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മേജർ ജനറൽ വ്യക്തമാക്കി.

തൊഴിലാളികളുടെ സുരക്ഷ, മികച്ച ജീവിതനിലവാരം എന്നിവ ലക്ഷ്യമിട്ട് ദുബായ് ആരോഗ്യവകുപ്പ്, കോവിഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ദുബായ് പൊലീസ് എന്നിവർ ചേർന്നുള്ള പ്രവർത്തനമാണ് തുടരുന്നത്. എല്ലാ തൊഴിലാളികൾക്കും ഭക്ഷണവും സൗകര്യവും വൈദ്യസഹായവും നൽകുന്നതായി ദുബായ് തൊഴിൽ കാര്യ സ്ഥിരംസമിതി ചെയർമാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ മേജർ ജനറൽ ഒബെയ്ദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. 

കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ക്യാംപുകളിലെ തൊഴിലാളികൾക്ക് ദുബായ് പൊലീസ് നൽകിയത് 20 ലക്ഷത്തിലേറെ ഫെയ്‌സ്‌ മാസ്കുകളാണ്. 30 ലക്ഷത്തോളം തൊഴിലാളികൾക്ക് ദുബായ് പൊലീസിന്റെ മേൽനോട്ടത്തിൽ ബോധവത്‌കരണവും നടന്നു. വിവിധ ഭാഷകളിലായാണ് കോവിഡ് ബോധവത്കരണ ക്ലാസുകൾ. തൊഴിലാളികൾക്ക് സൗജന്യമായി സാനിറ്റൈസറുകൾ, മുഖാവരണം, കൈയുറകൾ എന്നിവയും വിതരണം ചെയ്തു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട 10 ദശലക്ഷം ഭക്ഷണ കിറ്റ് ക്യാംപെയിൻ വഴി തൊഴിലാളികൾക്ക് അവരുടെ ക്യാംപുകളിൽ ഭക്ഷണവിതരണം നടത്തിയതായും മേജർ ജനറൽ ഒബെയ്ദ് വ്യക്തമാക്കി.