നാടണയാം, വൃക്കരോഗത്തിൽ വലഞ്ഞ് മലയാളി യുവാവ്; കനിവ് കാത്ത്

ഷാർജയിൽ വൃക്കരോഗം കാരണം കഷ്ടതയനുഭവിക്കുന്ന പ്രവാസിയായ മലയാളി യുവാവ് നാട്ടിലേക്കു പോകാൻ അവസരം കാത്തിരിക്കുന്നു. കടുത്ത വേദനയ്ക്കിടയിലും മെച്ചപ്പെട്ട ചികിൽസതേടാനാകാതെ ചെറിയമുറിയിൽ കരഞ്ഞു ജീവിക്കുകയാണ് കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റിയാസ്. എംബസിയിൽ റജിസ്റ്റർ ചെയ്ത്, നാട്ടിലേക്ക് പോകാൻ അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ഈ പ്രവാസിയുവാവ്.

ചുരുങ്ങിയ കാലയളവിൽ രണ്ടുതവണ കിഡ്നി ശസ്ത്രക്രിയക്ക് വിധേയനായിട്ടും അസുഖത്തിന് ശമനമില്ലാതെ ഷാർജ ഇൻഡസ്ട്രിയൽ മേഖലയിലെ തൊഴിലാളി ക്യാപിൽ വേദനതിന്നു ജീവിക്കുകയാണ് വടകര ഏറാമല സ്വദേശിയായ അബ്ദുൽ റിയാസ്. ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് മൂത്രതടസവും അണുബാധയും കാരണം ചികിൽസയ്ക്കു വിധേയനായത്. ഇതിന് വലിയ തുക വേണ്ടിവന്നു. ജോലി നഷ്ടപ്പെട്ടെങ്കിലും കമ്പനിയുടെ ഔദാര്യത്തിൽ ക്യാംപിൽ കഴിയുകയാണ്. മെച്ചപ്പെട്ട ചികിൽസയ്ക്കായി നാട്ടിലേക്ക് പോകാൻ അവസരം തേടി നാല് പ്രാവശ്യം കോൺസുലേറ്റിലേക്ക് മെയിൽ അയച്ചു. പക്ഷേ ഇതുവരെ മറുപടിയില്ല. 

നാട്ടിൽ ഭാര്യയും മക്കളുമുണ്ട്. നാട്ടിലേക്കു പോകാൻ വൈകുന്ന ഓരോ നിമിഷവും ജീവനു ഭീഷണിയാണെന്ന ഭയത്തോടെയാണ് ഈ യുവാവ് പ്രവാസലോകത്ത് കഴിയുന്നത്.