നിയന്ത്രണങ്ങൾ കടുപ്പിച്ചു ഗൾഫ്; ആരാധനാലയങ്ങൾ അടച്ചിട്ടു

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു ഗൾഫ് രാജ്യങ്ങൾ. ഖത്തറിൽ മുസ്ലിം പള്ളികളടക്കമുള്ള ആരാധനാലയങ്ങൾ അടച്ചിട്ടു. ബഹ്റൈനിൽ ഓൺ അറൈവൽ വീസ നൽകുന്നതിനു വിലക്കേർപ്പെടുത്തി. ഗൾഫിലെ ആറു രാജ്യങ്ങളിലുമായി ആയിരത്തിതൊണ്ണൂറ്റിയൊൻപതു പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.\

വൈറസ് വ്യാപനം തടയാനുള്ള മുൻകരുതലിൻറെ ഭാഗമായാണ് ഗൾഫ് മേഖലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികളിൽ പ്രാർഥന വിലക്കിയതായി സൗദി ഉന്നതപണ്ഡിത സഭ വ്യക്തമാക്കി. ഖത്തറിലും എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടു.

ബഹ്റൈനിൽ ഓൺ അറൈവൽ വീസ നൽകുന്നതിനു അനിശ്ചിതകാലത്തേക്കു വിലക്കേർപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയത്തിലെ പൌരത്വ പാസ്പോർട്ട് താമസാനുമതികാര്യ വിഭാഗം അറിയിച്ചു. നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് വിലക്കുണ്ടാകില്ല. നേരത്തേ അനുവദിച്ച വീസയുള്ളവർക്കും പ്രവേശനം അനുവദിക്കും.  

ബഹ്‌റൈനിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നു വ്യോമയാന വിഭാഗം അറിയിച്ചു. യുഎഇയിലെ ബജറ്റ് എയർലൈൻസായ ഫ്ളൈ ദുബായ് ഈ മാസം മുപ്പത്തൊന്നു വരെ ഇന്ത്യയിലേയ്ക്കുള്ള സർവീസ് നിർത്തിവച്ചു. ടിക്കറ്റ് ബുക്ക്‌ ചെയ്തവർക്ക് യാത്ര നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാം. 

സൗദിയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചു. ഈ മാസം രണ്ടിനു ശേഷം ഒമാനിലെത്തിയവരെല്ലാം നിർബന്ധമായും താമസസ്ഥലങ്ങളിൽ ക്വാറൻറീനു വിധേയരാകണമെന്നാണ് നിർദേശം. ഒമാൻ ദുബായ് ബസ് സർവീസും നിർത്തലാക്കി. സർക്കാർ പ്രതിരോധ നടപടികളോട് സഹകരിക്കാത്തവർക്ക് കടുത്തശിക്ഷ നൽകുന്ന നിയമത്തിനു കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. ആറുമാസം വരെ തടവും 30000 ദിനാർ വരെ പിഴയുമായിരിക്കും ശിക്ഷ.