രോഗ വിവരം മറച്ചുവച്ച് സൗദിയിൽ പ്രവേശിച്ചാൽ 98.96 ലക്ഷം പിഴ; മുന്നറിയിപ്പ്

യാത്രാ– രോഗ വിവരങ്ങൾ മറച്ചുവച്ച് സൗദിയിൽ പ്രവേശിച്ചാൽ 5 ലക്ഷം റിയാൽ (98.96 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. കോവിഡ് ബാധിത രാജ്യങ്ങൾ സന്ദർശിച്ച ശേഷം വിവരം മറച്ചുവച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ വഴി സൗദിയിലേക്ക് വരുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണു നിയമം കർശനമാക്കിയത്.

ഇറാൻ, ഇറ്റലി, കുവൈത്ത്, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ വഴി സൗദിയിൽ എത്തിയവരിലൂടെയാണു കോവിഡ് രാജ്യത്തെത്തിയത്. ഇവരിലൂടെ മറ്റുള്ളവർക്ക് പകരുകയും ചെയ്തിരുന്നു. ഇതുവരെ മൊത്തം 15 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധപ്പെട്ട നൂറുകണക്കിനു പേർ നിരീക്ഷണത്തിലുമാണ്. 

വിമാനത്താവള ഉദ്യോഗസ്ഥരോട് യാത്രാ–രോഗ വിവരം പറയാതെ കര, നാവിക, വ്യോമ കവാടങ്ങളിലൂടെ രാജ്യത്തേക്കു കടക്കുകയായിരുന്നു. ഇത് വലിയ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമാണ് ഇവർ ദുരുപയോഗം ചെയ്തത്.

സൗദിയിലേക്കു കടക്കാൻ പാസ്പോർട്ട് ഉപയോഗിക്കാത്തതിനാൽ ഇവരുടെ യാത്രാ വിവരങ്ങൾ എയർപോർട്ടിൽ ലഭ്യമല്ല താനും. ഇത്തരം ദുരുപയോഗം വർധിച്ചതോടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള യാത്രയ്ക്ക്  വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യാന്തര, ആഭ്യന്തര യാത്രക്കാർ സൗദിയുടെ ആരോഗ്യ നിരീക്ഷണ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.