കോവിഡ് 19; യാത്രകള്‍ ഒഴിവാക്കാന്‍ യുഎഇ ആരോഗ്യമന്ത്രാലയത്തിൻറെ നിര്‍ദേശം

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ യാത്രകള്‍ ഒഴിവാക്കാന്‍ യുഎഇ ആരോഗ്യമന്ത്രാലയത്തിൻറെ നിര്‍ദേശം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നതു  ഉചിതമായിരിക്കുമെന്നു പൗരൻമാരോടും പ്രവാസികളോടുമായി അധികൃതർ നിർദേശിച്ചു.  അതേസമയം, ഗൾഫ് മേഖലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ്റിഎഴുപതായി.

വിദേശത്ത് നിന്നും യുഎഇ വിമാനത്താവളങ്ങളിലെത്തുന്നവർക്കു തെർമൽ സ്ക്രീനിങ് നടത്തുന്നുണ്ടെന്നു ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ പരിശോധന നടത്തുകയും ആവശ്യമെങ്കിൽ വീടുകൾ നിരീക്ഷണത്തിലാക്കുകയും ചെയ്യും. പരിശോധനാഫലം അനുസരിച്ചായിരിക്കും തുടർ നടപടികൾ. യുഎഇയിൽ നാളത്തെ ജുമുഅ നമസ്കാരം 10 മിനിറ്റിൽ അവസാനിപ്പിക്കാൻ ജനറൽ അതോറിറ്റി ഇസ്‌ലാമിക് അഫയേഴ്സ് നിർദേശം നൽകി. പനി അടക്കമുള്ള രോഗലക്ഷണങ്ങളുള്ളവർ പള്ളികളിലേക്കു പോകരുതെന്നും ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശം പാലിക്കണമെന്നും ബിഷപ്പ് പോൾ ഹിൻഡർ നിർദേശിച്ചു. അതേസമയം, ബഹ്‌റൈനിൽ 3 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെയെണ്ണം  55 ആയി. സൌദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. കുവൈത്തിൽ അൻപത്തിയെട്ടുപേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുവൈത്തിലേക്കും ഇറാനിലേക്കുമുള്ള വ്യാപാര ഇടപാടുകൾ ഞായറാഴ്ച മുതൽ നിർത്തിവക്കാൻ ഇറാഖ് തീരുമാനിച്ചു. അതേസമയം, ഇന്ത്യയിൽ നിന്നും വരുന്നവർക്ക് ഗൾഫ് രാജ്യങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന പ്രചരണങ്ങൾ പൂർണമായും തെറ്റാണെന്നു ബന്ധപ്പെട്ട വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.