അമേരിക്ക- ഇറാൻ യുദ്ധം; കലങ്ങി മറിഞ്ഞ് ആഗോള സാമ്പത്തിക രംഗം

ഇറാന്റെ ഉദ്യോഗസ്ഥർക്ക് എതിരായ  അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കലങ്ങി മറിഞ്ഞ് ആഗോള സാമ്പത്തിക രംഗം. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുത്തനെ വർധിച്ചു. യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലക്ക് ഡിമാൻഡ് കൂടിയതോടെ സ്വർണ്ണ വില പവന് 30, 000 കടന്നു. ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. വ്യാപാരത്തിനിടെ സെൻസെക്സ് 700 പോയിന്റോളം താഴ്ന്നു.

ഇറാനെതിരായ അമേരിക്കൻ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ ആഘാതം ഗുരുതരമാവുകയാണ്. യുദ്ധഭീതി വിപണികളിൽ ആശങ്ക പടരാനിടയാക്കി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ വർധനക്ക് അമേരിക്കൻ നീക്കം ഇടയാക്കി . ബ്രെന്റ്  ക്രൂഡ് വില ബാരലിന് 70 ഡോളർ കടന്നു. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.  ഇറാഖിനെതിരെ ഉപരോധം ഏർപ്പെടുത്തും എന്ന അമേരിക്കൻ പ്രെസിഡന്റിന്റെ ഭീഷണിയും വില വർധനക്ക് കാരണമായി.  

സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എണ്ണ ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇറാഖ്. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നതും ഇറാഖിൽ നിന്നാണ്. ഇതിനിടെ സുരക്ഷിത നിക്ഷേപം എന്ന നിലക്ക് നിക്ഷേപകർ സ്വർണ്ണം വാങ്ങി കൂട്ടാൻ തുടങ്ങിയതോടെ പവന് 30, 000 രൂപ കടന്നു  ഗ്രാമിന് 65 രൂപ വർധിച്ച് 3775 രൂപയാണ് ഇന്നത്തെ നിരക്ക്. 

പവന് 520 രൂപ ഉയർന്ന് 30, 200 രൂപയായി.  ട്രോയ് ഔൺസിന് 22 ഡോളർ വർധിച്ച് 1575 ഡോളർ ആണ് രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില. ആഗോള സാമ്പത്തിക രംഗം നേരിടുന്ന പ്രതിസന്ധി ഇന്ത്യൻ ഓഹരി വിപണികളിൽ കനത്ത നഷ്ട്ടതിനു വഴി വെച്ചു. ക്രൂഡ് വില കൂടുന്നത് കാരണം ഇൻഡ്യയുടെ ഇറക്കുമതി ചെലവ് ഉയരുന്നതും  രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വിപണികളെ ബാധിച്ചത്.