സ്വദേശി കുടുംബങ്ങൾക്കു ഡ്രൈവിങ് വീസ; നിയന്ത്രണവുമായി കുവൈത്ത്

കുവൈത്തിൽ സ്വദേശി കുടുംബങ്ങൾക്കു ഡ്രൈവിങ് വീസ അനുവദിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ഒരു സ്വദേശി വീട്ടിൽ പരമാവധി രണ്ടു ഡ്രൈവർമാരെ മാത്രമേ അനുവദിക്കൂവെന്നു താമസാനുമതികാര്യ വകുപ്പ് വ്യക്തമാക്കി. വിദേശതൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിൻറെ ഭാഗമായാണ് തീരുമാനം.

മലയാളികളടക്കമുള്ള ഒട്ടേറെ പ്രവാസികൾ, സ്വദേശി വീടുകളിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയിലാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ നിർദേശപ്രകാരം താമസാനുമതികാര്യ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ടിൽ കൂടുതൽ ഡ്രൈവർമാരെ വേണമെങ്കിൽ താമസകാര്യ വകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നിർബന്ധമാണ്. താമസാനുമതികാര്യവകുപ്പ് മേധാവി അബ്ദുൽ ഖാദർ ശഅബാൻ, അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി തലാൽ മഅ്റഫി എന്നിവർക്കാണ് പ്രത്യേക അനുമതി നൽകാനുള്ള അധികാരം. കുടുംബാംഗങ്ങളുടെ എണ്ണവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കും

രണ്ടിൽ കൂടുതൽ ഡ്രൈവർമാർക്കു അനുമതി നൽകുന്നത്. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാനും വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിനുമുള്ള നടപടികളുടെ ഭാഗവുമായാണ് തീരുമാനമെന്നാണ് വിശദീകരണം. ഓരോ വർഷവും നൽകുന്ന ഡ്രൈവർ വീസയുടെ എണ്ണം പരിശോധിച്ചശേഷമാണ് തീരുമാനമെടുത്തത്.