ഷാർജ വിദേശനിക്ഷേപ ഫോറത്തിനു തുടക്കം; നിക്ഷേപസംബന്ധമായ സേവനങ്ങൾ ഒരു കുടക്കീഴിൽ

ഷാർജയിൽ വിദേശനിക്ഷേപത്തിൻറെ ഭാവി സാധ്യതകൾ പങ്കുവച്ചു ഷാർജ വിദേശനിക്ഷേപ ഫോറത്തിനു തുടക്കം. യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഫോറം ഉദ്ഘാടനം ചെയ്തു. നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പുതിയ കേന്ദ്രം തുറന്നു. 

യുഎഇ ധനകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന ഷാർജ എഫ്ഡിഐ ഓഫിസ് ഒരുക്കുന്ന  വിദേശ നിക്ഷേപ ഫോറത്തിനു തുടക്കം. 2018 ലെ എഫ് ഡി ഐ നിയമപരിഷ്കരണത്തിലൂടെ കാർഷികം, സാങ്കേതികം, ഊർജം തുടങ്ങി 122 മേഖലകളിൽ വിദേശ നിക്ഷേപം കൂടുതൽ ആകർഷിക്കാനായതായി ഫോറം വിലയിരുത്തി. റസിഡൻസി നിയമവും ഗോൾഡൻ കാർഡ് പദ്ധതിയും വിദേശനിക്ഷേപത്തിൻറെ ആക്കം കൂട്ടിയതായി യുഎഇ ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി പറഞ്ഞു. ഗതാഗത സഞ്ചാര മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും നൂതന ആശയവും ക്രിയാത്മകതയുമുള്ള നിക്ഷേപകർക്ക് മികച്ച നിക്ഷേപ അന്തരീക്ഷമാണ് ഒരുങ്ങുന്നതെന്നും ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ വ്യക്തമാക്കി. അതേസമയം, പുതിയ ബിസിനസുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ നിക്ഷേപസംബന്ധമായ പ്രവർത്തനങ്ങൾ ശുറൂഖിന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നതിനായി സയിദ് കേന്ദ്രം തുടങ്ങാൻ തീരുമാനമായി. ഷാർജ അൽ ഖസ്ബ ആസ്ഥാനമാക്കിയാണ്  ഷാർജ നിക്ഷേപ സേവന കേന്ദ്രത്തിന്റെ പ്രവർത്തനം.