ഖഷോഗി വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; തുറന്നുപറഞ്ഞ് സൗദി രാജകുമാരൻ

മാധ്യമപ്രവർത്തകൻ ജമാല്‍ ഖഷോഗിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൗദി രാജകുമാരൻ. തന്റെ അധികാരപരിധിയിലാണ് കൊലപാതകം ന‍ടന്നതെന്നും അതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് സൽമാൻ കരാജകുമാരൻ ഇത്തരത്തിൽ പരസ്യപ്രസ്താവന നടത്തുന്നത്.  

ഖഷോഗിയുടെ കൊലപാതകത്തിൽ ഭരണകൂടത്തിനു പങ്കുണ്ടെന്ന യു.എൻ റിപ്പോർട്ട് സൗദി അറേബ്യ തള്ളിയിരുന്നു. സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയും റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. 

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി തുർക്കിയിലെ സൌദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ടത്. സൗദി ഭരണകൂടത്തിന്റെ സ്ഥിരം വിമര്‍ശകനും വാഷിങ്ടൻ പോസ്റ്റ് ലേഖകനുമായ ജമാല്‍ ഖഷോഗിയെ ഇസ്താംബുള്ളിലെ സൗദി കോണ്‍സുലേറ്റില്‍നിന്നാണ് കാണാതായത്. ആദ്യം കോണ്‍സുലേറ്റില്‍ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ സൗദി പിന്നീട് തര്‍ക്കത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച 18 പേരെ അറസ്റ്റ് ചെയ്തു.