സൗദി വനിതകൾക്ക് ഇനി സ്വാതന്ത്ര്യത്തോടെ പറക്കാം; നിയന്ത്രണം നീക്കി ഭരണകൂടം

സൗദിയില്‍നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും പാസ്പോര്‍ട്ട് സ്വന്തമാക്കുന്നതിനും സൗദി വനിതകള്‍ക്കുള്ള നിയന്ത്രണം നീക്കി. പുരുഷരക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവിലൂടെ ചരിത്രപരമായ  തീരുമാനമെടുത്തത്.

സൗദിയിലെ വനിതകൾക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾക്ക് രക്ഷകര്‍ത്താവിന്റെ അനുമതി വേണമായിരുന്നു. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവിന്റേയോ അല്ലെങ്കിൽ   പിതാവിന്റേയോ അനുമതിപത്രം വേണം. ഈ നിബന്ധനയാണ് ഒഴിവാക്കിയിരിക്കുന്നത്. യാത്രാരേഖകളും പൗരത്വപദവികളും നിയന്ത്രിക്കുന്ന നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് സുപ്രധാനവും ചരിത്രപരവുമായ പ്രഖ്യാപനം.

 21 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് യാത്രാരേഖകൾ നേടാനും വിദേശത്തേക്ക് യാത്രചെയ്യാനും  രക്ഷാകർത്താവിന്റെ ആവശ്യമില്ല എന്നതാണ് പുതിയ ഉത്തരവ്. ഇതോടെ യാത്രാകാര്യങ്ങളിൽ പുരുഷന്മാർക്കുള്ള അതെ സ്വാതന്ത്ര്യം സ്ത്രീകൾക്കും ലഭിക്കും. വനിതകള്‍ക്കുള്ള ഡ്രൈവിങ് നിയന്ത്രണം കഴിഞ്ഞ വര്‍ഷം നീക്കിയിരുന്നു. സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ വിവിധ രാജ്യാന്തര  സംഘടനകള്‍ സ്വാഗതം ചെയ്തു.