സ്വകാര്യമേഖലയിൽ വീസ നിരോധനം തുടരും; നിയന്ത്രണം ശക്തമാക്കി ഒമാൻ

ഒമാൻ സ്വകാര്യമേഖലയിലെ എൺപത്തിയേഴു തസ്തികകളിൽ ഏർപ്പെടുത്തിയിരുന്ന വീസ നിരോധനം തുടരാൻ തീരുമാനം. ആറു മാസത്തേക്ക് കൂടി നിശ്ചിത മേഖലകളില്‍ തൊഴില്‍ വീസാ അനുവദിക്കില്ലെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ ഏർപ്പെടുത്തിയ വീസ നിരോധനമാണ് നീട്ടുന്നത്.

പ്രവാസിമലയാളികളടക്കമുള്ളവർ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ 87 തസ്തികകളിലാണ് കഴിഞ്ഞ വർഷം ജനുവരിയിൽ വീസ നിരോധനം പ്രഖ്യാപിച്ചത്. മാര്‍ക്കറ്റിംഗ്, സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍, ഐടി, അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, എച്ച്.ആർ, ഇന്‍ഷുറന്‍സ്, മെഡിക്കല്‍, എന്‍ജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ 87 തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിനാണ് വിലക്ക്.

സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയുടെ ഭാഗമായി ആറു മാസത്തേക്കാണ് ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. തുടര്‍ന്ന് ഓരോ ആറു മാസം കഴിയുമ്പോഴും കാലാവധി ദീര്‍ഘിപ്പിച്ചു വരികയായിരുന്നു. നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വീസ പുതുക്കുന്നതിന് തടസമില്ലെന്നു മാനവവിഭവ ശേഷി മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുടെ ഉത്തരവിൽ പറയുന്നു