യു.എ.ഇയിൽ വിനോദസഞ്ചാരികൾക്കുള്ള വാറ്റ് തുക നിശ്ചയിച്ചു

യു.എ.ഇയിൽ വിനോദസഞ്ചാരികൾക്കു മടക്കിനൽകുന്ന മൂല്യവർധിത നികുതിയുടെ പരിധി നിശ്ചയിച്ചു. വിമാനത്താവളങ്ങളിൽ നിന്നും കറൻസിയായി പരമാവധി ഏഴായിരം ദിർഹം മാത്രമേ ലഭിക്കൂ. അതേസമയം, ഓൺലൈനായി നൽകുന്ന പണത്തിനു പരിധിയുണ്ടാകില്ല.

വിനോദസഞ്ചാരികളായി യു.എ.ഇയിലെത്തുന്നവർ ഇവിടെ നിന്നു വാങ്ങുന്ന സാധനങ്ങൾക്കു നൽകുന്ന വാറ്റ് തുക വിമാനത്താവളങ്ങളിൽ നിന്നും തിരികെ നൽകാറുണ്ട്. കറൻസിയായി പരമാവധി പതിനായിരം ദിർഹം വരെയാണ് നിലവിൽ തിരികെ നൽകിയിരുന്നത്. പുതിയ നിയമപ്രകാരം കറൻസിയായി 7000 ദിർഹം മാത്രമേ നൽകൂ. എന്നാൽ അക്കൌണ്ടിലേക്കുള്ള പണം കൈമാറ്റത്തിന് പരിധിയില്ല. 

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നു അധികൃതർ വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും കൂടുതൽ വേഗത്തിലാക്കുകയും ചെയ്യും. യു.എ.ഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം ഇതുസംബന്ധിച്ചു ഫെഡറൽ ടാക്സ് അതോറിറ്റിക്കു നിർദേശം നൽകി. ഡിജിറ്റൽ ഇടപാടുകളിലൂടെ വേഗവും സുരക്ഷയും സുതാര്യതയും കൂടുതൽ ഉറപ്പുവരുത്താനാകും. സന്ദർശകർക്കും ഇതു സൌകര്യമാകും. സന്ദർശകരുടെ സൌകര്യാർഥം കൂടുതൽ കൌണ്ടറുകൾ തുടങ്ങിയിട്ടുണ്ടെന്നു എഫ്ടിഎ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി വ്യക്തമാക്കി. വാറ്റ് തുകയുടെ 15% ഫീസ് ആയി ഈടാക്കും.