ഖത്തർ അമീറിന്റെ യുഎസ് സന്ദർശനത്തിന് നാളെ തുടക്കം ; ട്രംപുമായി കൂടിക്കാ‌ഴ്ച നടത്തും

ഗൾഫിലെ പ്രതിസന്ധിക്കും ഉപരോധത്തിനുമിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുടെ യു.എസ് സന്ദർശനത്തിനു നാളെ തുടക്കം. ചൊവ്വാഴ്ച യു.എസ് പ്രസിഡൻറുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തും. വിവിധരംഗങ്ങളിലെ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

ഖത്തറിനു മേൽ സൗദി സഖ്യരാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം രണ്ടു വർഷം പിന്നിടുന്നതിൻറേയും യു.എസ് ഇറാൻ സംഘർഷ സാധ്യതയുടേയും പശ്ചാത്തലത്തിലാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുടെ സന്ദർശനം. പ്രതിരോധം, ഊർജം, വ്യവസായ നിക്ഷേപം, വ്യോമഗതാഗതം തുടങ്ങിയ മേഖലകളിലെ നിർണായക കരാറുകളിൽ ഇരുരാഷ്ട്രനേതാക്കളും ഒപ്പുവയ്ക്കും.

 ചൊവ്വാഴ്ചയാണ് ഖത്തർ അമീർ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്. വൈറ്റ് ഹൌസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഉപരോധം, ഗൾഫിലെ നിലവിലെ സാഹചര്യം, ഭീകരവാദ വിരുദ്ധ സഹകരണം തുടങ്ങിയവ ചർച്ചാ വിഷയമാകും. മധ്യപൂർവ ദേശത്തെ യുഎസ് സെൻട്രൽ കമാൻഡ് ഓഫീസ് ഖത്തറിലാണ്. അതിനാൽതന്നെ ഇറാനുമായി സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞവർഷം ഏപ്രിലിലും ഖത്തർ അമീർ യു.എസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.