സൗദി ഓഹരി വിപണിയിൽ വിദേശികൾക്ക് നിക്ഷേപം നടത്തുന്നതിനുള്ള നിയന്ത്രണം നീക്കി

സൗദി ഓഹരി വിപണിയിൽ വിദേശികൾക്ക് നിക്ഷേപം നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. നാൽപ്പത്തിയൊൻപതു ശതമാനം ഓഹരികൾ മാത്രമേ സ്വന്തമാക്കാനാകൂവെന്ന നിയന്ത്രണം ഒഴിവാക്കുന്നതായി സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി  അറിയിച്ചു.

രണ്ടായിരത്തിപതിനഞ്ചിലാണ് വിദേശികൾക്ക് സൌദി ഓഹരിവിപണി നിയന്ത്രണങ്ങളോടെ തുറന്നു കൊടുത്തത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ രണ്ടായിരത്തിമുപ്പതിൻറെ ഭാഗമായാണ് നിക്ഷേപം വർധിപ്പിക്കുന്നതിനു നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. പുതിയ തീരുമാനത്തോടെ, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വിദേശികളുടെ നിക്ഷേപങ്ങൾക്ക് ഇനി പരിധി ഉണ്ടാകില്ല. നിക്ഷേപകര്‍ക്ക്  കമ്പനികളുടെ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വന്തമാക്കുന്നതിനും പുതിയ പരിഷ്‌കരണത്തോടെ സാധിക്കും. മാർക്കറ്റിൻറെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കൂടുതൽ വിദേശനിക്ഷേപകരെ ആകർഷിക്കുന്നതിനും തീരുമാനം ഗുണകരമാകുമെന്നു ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. തീരുമാനം നിലവിൽ വന്നതോടെ സൌദി ഓഹരിവിപണിയിൽ കുതിപ്പു രേഖപ്പെടുത്തി. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിൻറെ ഭാഗമായി വിനോദസഞ്ചാരം, സിനിമ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൻനിക്ഷേപസാധ്യതകളാണ് സൌദി തുറന്നിട്ടിരിക്കുന്നത്.