സൗദിയിൽ വിദേശികൾക്ക് പ്രിവിലേജ് ഇഖാമയ്ക്ക് അനുമതി

സൌദിയിലെ വിദേശികൾക്കു ഗ്രീൻ കാർഡ് മാതൃകയിൽ പ്രത്യേക ഇഖാമ അനുവദിക്കാനുള്ള നിർദേശത്തിനു മന്ത്രിസഭ അനുമതി നൽകി. സംരഭകരേയും നിക്ഷേപകരേയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രിവിലേജ് ഇഖാമയ്ക്കാണ് അനുമതി. 

സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ, ശൂറാ കൌൺസിലിൻറേയും സാമ്പത്തിക വികസനകാര്യസമിതിയുടേയും നിർദേശങ്ങൾ പരിഗണിച്ചു. പ്രിവിലേജ് ഇഖാമ അനുവദിക്കുന്നതിന്‌ സ്പോൺസറോ തൊഴിലുടമയോ ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത. നിശ്ചിത കാലാവധി അനുസരിച്ച് പുതുക്കാവുന്നതും, പരിധിയില്ലാത്ത കാലാവധിയുള്ളതുമായ രണ്ടു തരം ഇഖാമയാണ്‌ നൽകാനൊരുങ്ങുന്നത്. 

പ്രിവിലേജ് ഇഖാമ കൈവശമുള്ളവർക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനും  ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും വസ്തു,വാഹനം എന്നിവ കൈവശപ്പെടുത്താനും കൈമാറ്റം ചെയ്യാനും സ്വകാര്യ മേഖലയിലും വ്യവസായ മേഖലയിലും തൊഴിലെടുക്കാനും അനുമതിയുണ്ടാകും.  ഇവർക്കു വിമാനത്താവളങ്ങളിൽ പ്രത്യേക സൌകര്യങ്ങൾ ഏർപ്പെടുത്തും. പാസ്പോർട്ട്, സാമ്പത്തിക നില ബോധ്യപ്പെടുത്തുന്ന രേഖ, ആരോഗ്യ റിപ്പോർട്ട്, ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവയാണ്‌ പുതിയതരം താമസ രേഖ ലഭ്യമാകാനുള്ള മാനദണ്ഡങ്ങൾ.