യുഎഇയിൽ റമദാനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്കു മോചനം

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ റമദാനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്കു മോചനം. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും സർക്കാർ ഇടപെട്ടു തീർപ്പാക്കും. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള തടവുകാരെയാണ് മോചിപ്പിക്കാനൊരുങ്ങുന്നത്.

യു.എ.ഇയിലെ മൂവായിരത്തിഅഞ്ചു തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻറ് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. റമദാൻറെ ഭാഗമായി പുതിയ ജീവിതം നയിക്കാനും കുടുംബാംഗങ്ങളുടെ സങ്കടത്തിനു അറുതിവരുത്താനുമാണ് പ്രസിഡൻരിൻറെ നടപടിയെന്നു ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. ഷാർജയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 377 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള തടവുകാർക്കാണ് മോചനം. റാസൽ ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീംകൌൺസിൽ അംഗവുമായ ഷെയ്ഖ് സൌദ് ബിൻ സഖ്ർ അൽ ഖാസിമി 306 തടവുകാരെ മോചിപ്പിക്കാൻ അനുമതി നൽകി. ഉമ്മൽഖുവൈൻ ഭരണാധികാരിയും  യുഎഇ സുപ്രീംകൌൺസിൽ അംഗവുമായ ഷെയ്ഖ് സൌദ് ബിൻ റാഷിദ് അൽ മുല്ലയും തിരഞ്ഞെടുക്കപ്പെട്ട തടവുകാരുടെ മോചനത്തിനു അനുമതി നൽകി. ശിക്ഷാകാലാവധിക്കിടെ നല്ലപെരുമാറ്റം ഉറപ്പാക്കിയവർക്കായിരിക്കും മോചനം. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങൾ ഇടപെട്ട് ഇളവുനൽകും.