റമദാന് ദിവസങ്ങൾ മാത്രം ശേഷിക്കേ മക്കയിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

റമദാന് ദിവസങ്ങൾ മാത്രം ശേഷിക്കേ മക്കയിലെ ഇരു ഹറമുകളിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. തീർഥാടകർക്കു സുരക്ഷയും ശാന്തരായി പ്രാർഥന നിർവഹിക്കാനുള്ള സൌകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.  മുസ്ഹഫുകളും നമസ്കാര വിരിപ്പുകളും ഒരുക്കുന്ന ജോലികൾ പൂർത്തിയായി.

പുണ്യറമദാൻ മാസത്തിലേക്ക് വിശ്വാസികൾ പ്രവേശിക്കാനൊരുങ്ങവെ മക്കയിലും മദീനയിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. റമദാനിൽ തീർഥാടകരുടെ വർധിച്ച തിരക്ക് കണക്കിലെടുത്താണ് മുന്നൊരുക്കങ്ങൾ. ഇരുഹറം കാര്യാലയത്തിന് കീഴിൽ വിപുലമായ പദ്ധതികളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിരിക്കുന്നത്. മൂന്നാം സൗദി വികസന ഭാഗത്തെ മുഴുവൻ നിലകളും ഇത്തവണ റമദാനിൽ തുറന്നിടാനാണ് പദ്ധതി. 2,70,000 പേർക്ക് ഇവിടെ നമസ്കാരം നിർവഹിക്കാനാകും. പഴയ പരവതാനികൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. സൗദിയിൽ നിർമിച്ച ഉയർന്ന നിലവാരത്തിലുള്ളതാണ് പുതിയ പരവതാനിയെന്ന് മസ്ജിദുന്നബവി കാര്യാലയ അണ്ടർ സെക്രട്ടറി മഹുമ്മദ് ബിൻ അഹ്മദ് അൽഖുദൈർ പറഞ്ഞു. മസ്ജിദുൽ ഹറാമിലെ റമദാൻ ഒരുക്കങ്ങൾ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ സന്ദർശിച്ചു വിലയിരുത്തി. 

ഹറമിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഇത്തവണയും ചെയിൻ ബസ് സർവീസുണ്ടാകും. റമദാനിലെ പ്രത്യേക സേവനത്തിന് സ്ത്രീകളും പുരുഷന്മാരുമായി 10,000ത്തിലധികം പേർ രംഗത്തുണ്ടാകും.  അടുത്തമാസം അഞ്ചിനാണ് റമദാൻ മാസം ആരംഭിക്കുന്നത്.