സൗദിയിൽ വ്യോമഗതാഗതം നിയന്ത്രിക്കാൻ ഇനി വനിതകളും

സൗദിയിൽ വ്യോമഗതാഗതം നിയന്ത്രിക്കാൻ ഇനി വനിതകളും. ഇതാദ്യമായി സ്വദേശികളായ പതിനൊന്നു യുവതികളെ എയർ ട്രാഫിക് കണ്‍ട്രോളർമാരായി നിയമിച്ചു. രണ്ടാം ബാച്ചിന്റെ പരിശീലനം തുടരുകയാണ്.

ലോകത്തെ ഏറ്റവും ജാഗ്രതയും സൂക്ഷ്മതയും മികച്ച സാങ്കേതികത്തികവും ആവശ്യമുളള ജോലിയിലേക്കാണ് ആദ്യമായി സൌദി വനിതകൾ പറന്നുയരുന്നത്. സൗദി എയർ നാവിഗേഷൻ സർവീസ് കമ്പനിയും സൗദി സിവിൽ ഏവിയേഷൻ അക്കാദമിയും സംയുക്തമായി നടത്തിയ എയർട്രാഫിക് കൺട്രോൾ പ്രോഗ്രാം കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ആദ്യബാച്ചിലെ യുവതികള്‍ക്കാണ് നിയമനം. ജിദ്ദയിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലാണ് ഇവര്‍ ജോലിയാരംഭിച്ചത്. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവിലാണ് നിയമനം. ഇവരെ കൂടാതെ മറ്റു പതിനഞ്ചു യുവതികളുടെ പരിശീലനം തുടരുകയാണ്. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി വനിതകളെ നിയമിക്കുവാന്‍ 2017ലാണ് സൗദി തീരുമാനിച്ചത്. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.