കുവൈത്തില്‍ സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും

കുവൈത്തില്‍ സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കു ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം റമസാനു മുൻപു പ്രാബല്യത്തിൽ വരുമെന്നു സൂചന. പാർലമെൻറ് പാസാക്കിയ ബിൽ ഉടൻ മന്ത്രിസഭയുടെ അംഗീകാരത്തിനെത്തും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.

റമസാനിൽ സന്ദർശകരുടെ എണ്ണം വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടു രണ്ടു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. സന്ദർശന വീസയിൽ കുവൈത്തിലെത്തുന്നവർക്കു ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന നിർദേശത്തിനു ചൊവാഴ്ചയാണ് കുവൈത്ത് പാർലമെന്റിൻറ് അംഗീകാരം നൽകിയത്. മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചാൽ നിയമം പ്രാബല്യത്തിലാകും. ഇൻഷുറൻസ് തുക സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും റമസാനു മുൻപു ബിൽ നിയമമാക്കി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയമെന്നാണ് റിപ്പോർട്ടുകൾ.

 നിലവിൽ തൊഴിൽ വീസയിലെത്തുന്ന വിദേശികൾക്കു മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രതിവർഷം അൻപതു കുവൈത്ത് ദിനാർ ഫീസ് അടയ്ക്കണം. പുതിയ ഭേദഗതി പ്രകാരം സന്ദർശക വീസയിൽ വരുന്നവരും താത്കാലിക ഇഖാമയിൽ ഉള്ളവരും ആരോഗ്യ ഇൻഷുറൻസ് ഫീസ് അടക്കേണ്ടിവരും. അവർ കുവൈത്തിൽ കഴിയുന്ന കാലത്തേക്കു ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സന്ദർശ വീസ എടുക്കുന്നതിന് ചെലവേറും.