അബുദാബിയിൽ ഫ്ലാറ്റിൽ സ്ത്രീകൾക്കായി രഹസ്യ പ്ലാസ്റ്റിക് സർജറി: റെയ്ഡ്

അബുദാബിയിൽ സ്ത്രീകൾക്കായി രഹസ്യമായി നിയമവിരുദ്ധ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്ന ഫ്ലാറ്റിൽ റെയ്ഡ്.  ഡിപാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ഡിഇഡി)യും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ സൗന്ദര്യവർധക വസ്തുക്കളും പ്ലാസ്റ്റിക് സർജറിക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. താമസിക്കാനായി അനുവാദം നൽകിയ ഫ്ലാറ്റിലാണ് അനധികൃതമായി ബ്യൂട്ടിപാർലർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. 

തലസ്ഥാന നഗരത്തിലെ ഈ ഫ്ലാറ്റിൽ നിയമവിരുദ്ധമായാണ് സ്ത്രീകൾക്കുള്ള സൗന്ദര്യവർധക സേവനങ്ങൾ നൽകിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. ഇത്തരം കാര്യങ്ങൾ നടത്തേണ്ടത് ലൈസൻസുള്ള മെഡിക്കൽ വിദഗ്ധർ മാത്രമാണെന്നും ഡിഇഡി അധികൃതർ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമസ്ഥനെതിരെ നിയമനടപടിയും പിഴയും ഉണ്ടാകും. തുടർ നടപടിക്കായി കേസ് കൈമാറിയെന്ന് അധികൃതർ പറഞ്ഞു. പിഴത്തുക എത്രയെന്നു വ്യക്തമല്ല. നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡെന്ന് ഡിഇഡി കൊമേഴ്സ്യൽ ഡിപാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ അഹമ്മദ് തറാഷ് അൽ ഖ്വബൈസി അറിയിച്ചു.