വിനോദസഞ്ചാരികളിൽ നിന്നു ഈടാക്കുന്ന മൂല്യവർധിത നികുതി തിരികെ നൽകും

വിനോദസഞ്ചാരികളിൽ നിന്നു മൂല്യവർധിത നികുതിയായി ഈടാക്കുന്ന തുക തിരികെ നൽകാൻ യുഎഇ മന്ത്രിസഭാ തീരുമാനം. ഈ വർഷം അവസാനപാദത്തോടെ ഇതിനു തുടക്കമാകും. 

നിശ്ചിത ഔലെറ്റുകളിൽനിന്ന് തുക കൈപ്പറ്റാനാണ് സംവിധാനമൊരുക്കുക. ഇതിനായി വിവിധ റീട്ടെയ്ൽ ഔട് ലെറ്റുകളുടെ ശൃംഖല സജ്ജമാക്കും. ഈ മേഖലയിൽ വൈദഗ്ധ്യമുള്ള രാജ്യാന്തര സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉൽപന്നങ്ങളും മറ്റും വാങ്ങുന്ന സന്ദർശകർക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഹ്രസ്വസന്ദർശനത്തിനായി യുഎഇയിൽ എത്താറുണ്ട്. വിമാനത്താവളത്തിലോ അതത് കച്ചവട കേന്ദ്രങ്ങളിലോ സന്ദർശകർക്ക് വാറ്റ് മടക്കി നൽകാനുള്ള സംവിധാനം ഒരുക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന.  മറ്റു രാജ്യങ്ങളിലേതു പോലെ വിമാനത്താവളങ്ങളിൽ കൌണ്ടറുകൾ ആരംഭിക്കുക, കച്ചവട കേന്ദ്രങ്ങളിലെ ഔട് ലെറ്റുകളിൽ പാസ്പോർട്ടും മറ്റു യാത്രാരേഖകളും കാണിച്ചു പണം കൈപ്പറ്റാൻ അവസരമൊരുക്കുക എന്നിവയ്ക്കാണ് സാധ്യത.  പുതിയ തീരുമാനം വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. യുഎഇയിൽ ജനുവരി ഒന്നുമുതലാണ് അഞ്ചു ശതമാനം വാറ്റ് നടപ്പാക്കിയത്.