സർക്കാർ സേവനങ്ങൾ ഡിജിറ്റൽ; യുഎഇ ലാഭിച്ചത് പതിനായ്യായിരം കോടി

യു.എ.ഇയിലെ സർക്കാർ സേവനങ്ങൾ ഡിജിറ്റലായതോടെ മൂന്ന് വർഷം കൊണ്ട് ലാഭിച്ചത് പതിനയ്യായിരം കോടി രൂപ. സ്മാർട് ഗവൺമെൻ്ര് പദ്ധതികൾ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ വൻ നേട്ടമുണ്ടാക്കിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

നിർമിതബുദ്ധി അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിയതാണ് വൻനേട്ടത്തിന് കാരണം. സർക്കാർ സേവനങ്ങൾ ഡിജിറ്റലായതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. ഇതോടെ  സേവനങ്ങള്‍ക്കുള്ള സമയ നഷ്ടവും കടലാസ് ഇടപാടുകളും പഴങ്കഥയായി.  മുപ്പത്തിയഞ്ച് ഫെഡറൽ ഡിപാർട്മെന്‍റുകളിലെ മുന്നൂറ്റി പത്തൊന്‍പത് സേവനങ്ങളിൽ നിന്ന് 800 കോടി ദിര്‍ഹം ലാഭിക്കാനായെന്നാണ് പഠനങ്ങളിൽ വ്യക്തമായത്. 

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനൊപ്പം വിവിധ വകുപ്പുകളിലെ 5800 തസ്തികകൾ ഒഴിവാക്കുകയും ചെയ്തു. മൂന്നു വര്‍ഷംകൊണ്ട് മൂന്നു കോടി ഓൺലൈൻ ഇടപാടുകൾ നടന്നു. ഈ കാലയളവില്‍  മൂന്നേ ദശാംശം എഴുപത്തിയേഴ് ലക്ഷം ടൺ കാർബൺ മലിനീകരണം ഒഴിവാക്കാനായതാണ് മറ്റൊരു നേട്ടം.  എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത ഡിജിറ്റല്‍ സംവിധാനം വിവിധ എമിറേറ്റുകളിൽ നടപ്പാക്കിയിട്ടുണ്ട്. രേഖകളുടെ കൈമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ സുതാര്യവും സുഗമവുമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇ-ഗവണ്‍മെന്റ് ഡിപാര്‍ട്‌മെന്‍റിന്‍റെ പദ്ധതി. 2021 ആകുമ്പോഴേക്കും ഡിജിറ്റൽ രംഗത്ത് യുഎഇ ലോകത്തിന്‍റെമുൻനിരയിലാകുമെന്നാണ് കരുതുന്നത്.