വാഹനങ്ങളിൽ മാറ്റംവരുത്തുന്നതിനെതിരെ ദുബായ് പൊലീസിന്റെ ബോധവല്‍കരണം

അനുമതിയില്ലാതെ വാഹനത്തിന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നതിനെതിരെ ബോധവല്‍കരണ പദ്ധതിയുമായി ദുബായ് പൊലീസ്. സമൂഹത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. യുവാക്കള്‍ നമ്മുടെ സമ്പത്ത് എന്ന പ്രമേയത്തിലാണ് ക്യാംപയിന്‍.

എന്‍ജിനിലോ ടയറിന്‍റെ വലുപ്പത്തിലോ മാറ്റം വരുത്താന്‍ പാടില്ല. വാഹനത്തിന്‍റെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്തുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷമേ വാഹനത്തില്‍ മാറ്റം വരുത്താന്‍ പാടുള്ളൂ. അശ്രദ്ധയോടെ വാഹനമോടിക്കുന്നതും അമിത വേഗവും ഒഴിവാക്കണമെന്ന് പൊലീസ് പറഞ്ഞു.

ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും. സ്കൂളിലും കോളജുകളിലും ബോധവല്‍കരണ ക്ലാസുണ്ടാകും. റമസാന്‍ ടെന്‍റ്, സൂപ്പര്‍ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങി ജനങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴയാണ് ശിക്ഷ. വാഹനം ഒരു മാസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.