കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്ന നടപടി ഓൺലൈൻ വഴിയാക്കുന്നു. പരീക്ഷണാർഥം ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കൽ സെപ്‌റ്റംബറോടെ ഓൺലൈൻ വഴിയാക്കും. വിജയകരമെന്ന് കണ്ടാൽ അടുത്ത വർഷത്തോടെ മുഴുവൻ മേഖലയിലും ഇത് നടപ്പാക്കാനാണ് പദ്ധതി.
ഇഖാമ പുതുക്കുന്നതിന് ഓൺലൈൻ അപേക്ഷ ലഭിച്ചാൽ അപേക്ഷകനെയും കുടുംബത്തെയും സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ആദ്യ നടപടി. വർക്ക് പെർമിറ്റും താമസാനുമതിയും സംബന്ധിച്ച വിവരങ്ങള്‍ തൊഴിൽ, താമസകുടിയേറ്റ മന്ത്രാലയത്തിൽനിന്ന് ശേഖരിക്കും. വ്യക്തിയുടെ ആരോഗ്യക്ഷമത ആരോഗ്യമന്ത്രാലയത്തിൽനിന്നെടുക്കും. കുറ്റാന്വേഷണ വിഭാഗത്തിൽനിന്നാണ് വിരലടയാളം ശേഖരിക്കുക. നിയമപരമായി മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് സുരക്ഷാ വകുപ്പ് അറിയിക്കുന്നതോടെ ഓൺലൈൻ വഴി ഇഖാമ പുതുക്കും. ഇങ്ങനെ പുതുക്കിയ ഇഖാമ പാസ്പോർട്ടിൽ പതിക്കണോ കാർഡ് സംവിധാനം മതിയോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. പാസ്പോർട്ടിൽ പതിക്കാനാണ് തീരുമാനമെങ്കില്‍ താമസാനുമതികാര്യ ഓഫീസിൽ പാസ്പോർട്ട് എത്തിച്ച് സ്റ്റാംപ് ചെയ്ത് വാങ്ങേണ്ടിവരും. കാർഡ് സംവിധാനമാണെങ്കിൽ കിയോസ്കുകൾ വഴി വിതരണം ചെയ്യും. ഇതിനുള്ള ഫീസും ഓണ്‍ലൈന്‍ വഴി ശേഖരിക്കാനാണ് പദ്ധതി. സമയവും അധ്വാനവും കുറക്കുക എന്നതാണ് ഓൺലൈൻ സംവിധാനം വഴി ലക്ഷ്യമിടുന്നത്.