യുഎഇ-സൗദി റെയിൽ പാത 2021ൽ യാഥാർഥ്യമാകും

യുഎഇ-സൌദി അറേബ്യ റെയിൽ പാത 2021 ഡിസംബറിൽ യാഥാർഥ്യമാകും. അറബ് മേഖലയുടെ വികസനക്കുതിപ്പിന് വേഗമേകുന്നതാണ് പുതിയ തീരുമാനം.

യുഎഇയെയും സൌദിയെയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് 2021 അവസാനത്തോടെ ആരംഭിക്കാനാകുമെന്ന് ഫെഡറൽ അതോറിറ്റി ഫൊർ ലാൻഡ് ആൻഡ് മറൈൻ ട്രാൻസ്പോർട് ഡയറക്ടർ ജനറൽ അബ്ദുല്ല സാലിം അൽ കാതിരി പറഞ്ഞു.  ഗൾഫ് മേഖലയെ ബന്ധിപ്പിക്കുന്ന 2100 കിലോമീറ്റർ റെയിൽ ശൃംഖലയ്ക്ക് പുതുജീവനേകുന്ന പ്രഖ്യാപനമാണിത്. കുവൈത്ത് തീരത്തു നിന്ന് ആരംഭിച്ച് സൗദി അറേബ്യ, യുഎഇ വഴി ഒമാനിലെത്തുകയും അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നതാണ് ജിസിസി റെയിൽ.  റെയിൽ പാത കടന്നുപോകുന്ന  മേഖലയിലെയും നിർമാണ ചുമതല അതതു രാജ്യങ്ങൾക്കായിരിക്കും. യുഎഇക്കൊപ്പം സൌദിയും ഈ രംഗത്ത് മുന്നേറിക്കഴിഞ്ഞു. വിവിധ കാരണങ്ങളാൽ ഇതര മേഖലകളിൽ പദ്ധതി വൈകുകയാണ്. 2021 ഡിസംബര്‍ 31ന് ആദ്യഘട്ടവും 2023 ഡിസംബര്‍ 31ന് രണ്ടാംഘട്ടവും പൂര്‍ത്തിയാക്കാനായിരുന്നു  ജിസിസി ഗതാഗതമന്ത്രിമാരുടെ ആദ്യ തീരുമാനം.