സഹകരണം വ്യാപിപ്പിക്കാന്‍ ഇന്ത്യ-യുഎഇ ജോയിന്‍റ് ടാസ്ക് ഫോഴ്സ് തീരുമാനം

തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഇന്ത്യ-യുഎഇ ജോയിന്‍റ് ടാസ്ക് ഫോഴ്സ് തീരുമാനം. പരസ്പരം നിക്ഷേപം വർധിപ്പിക്കുകയും പുതിയ പദ്ധതികൾക്കു രൂപം നൽകാനും ധാരണയായി. അബുദാബിയില്‍ നടന്ന അഞ്ചാമത് ടാസ്ക് ഫോഴ്സ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 

ഗതാഗതം, റിയൽ എസ്റ്റേറ്റ്, ഊർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താന്‍ യുഎഇ സന്നദ്ധത പ്രകടിപ്പിച്ചു. റയിൽവേ, റോഡ് മേഖലകളിൽ പരസ്പരം നിക്ഷേപം നടത്തുകയും സഹകരിക്കുകയും സാങ്കേതിക വിദ്യകൾ കൈമാറുകയും ചെയ്യും. ഇന്ത്യയിലെ കൂടുതൽ മേഖലകളിലേക്ക് യുഎഇയിൽനിന്ന് വിമാന സർവീസുകൾ ആരംഭിക്കുക, ഇത്തിസലാത്ത്, ഡിപി വേൾഡ് എന്നിവയ്ക്ക് സുഗമമായി ഇന്ത്യയിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുക തുടങ്ങിയ കാര്യങ്ങളും ചർച്ചാവിഷയമായി. നിയമപരമായ തടസ്സങ്ങളും മറ്റും പരിഹരിച്ച് പദ്ധതികൾ സുഗമമായും സമയബന്ധിതമായും നടപ്പാക്കും. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ തുടർചർച്ചകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. പരസ്പര സഹകരണം വർധിപ്പിക്കാനും നിക്ഷേപപദ്ധതികൾ വ്യാപിപ്പിക്കാനും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ടാസ്ക് ഫോഴ്സിന് കഴിഞ്ഞതായി യോഗം വിലയിരുത്തി. പ്രിൻസസ് കോർട്ട് ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു, ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.