കുവൈത്തിൽ സ്വകാര്യ വീടുകൾ വാടകയ്ക്ക് നൽകുന്നത് നിരോധിക്കണമെന്ന് ആവശ്യം

കുവൈത്തിൽ സ്വകാര്യ വീടുകൾ വിദേശികൾക്ക് വാടകയ്ക്കും പാട്ടത്തിനും നൽകുന്നത് നിരോധിക്കണമെന്ന് റിയൽ എസ്റ്റേറ്റ് ഫെഡറേഷൻ. വിദേശികളുടെ താമസം അപാർട്ട്മെൻ‌റുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഫെഡറേഷൻ സെക്രട്ടറി ഗൈസ് അൽ ഗാനിം ആവശ്യപ്പെട്ടു. 

വിദേശികൾക്ക് വാടകയ്ക്കും പാട്ടത്തിനും വീടുകൾ നൽകുന്നത് റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനു പുറമെ വെള്ളത്തിനും വൈദ്യുതിക്കും കൂടുതൽ സബ്സിഡി ഏർപ്പെടുത്തുന്നത് ഉൾപ്പെടെ സ്വദേശികൾക്ക് മാത്രമായി ആസൂത്രണം ചെയ്യാനിരിക്കുന്ന പദ്ധതികളെയും ദോഷകരമായി ബാധിക്കും. കുറഞ്ഞ നിരക്കിൽ വെള്ളവും വൈദ്യുതിയും ലഭിക്കാൻ വിദേശികൾ സ്വകാര്യവീടുകൾ വാടകക്കെടുക്കുന്ന പ്രവണതയും വർധിക്കും. സ്വദേശികളുടെ ചെലവ് ചുരുക്കാനുള്ള നടപടിയെ ബാധിക്കുന്നതിനൊപ്പം രാജ്യത്തിൻറെ പാരമ്പര്യത്തിനും സംസ്കാരത്തിനും പ്രയാസം സൃഷ്ടിക്കുന്നതാണ് സ്വകാര്യ വീടുകളിലെ വിദേശി വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വദേശി പൌരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന ഇടപെടലുകളാകും വിദേശി സാന്നിധ്യം വഴി സ്വകാര്യ പാർപ്പിടമേഖലയിൽ ഉണ്ടാവുക. അതിനാൽ ഈ വിഷയത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം.