'സിനിമ ഇന്‍ഡസ്ട്രി ആരുടെയും അച്ഛന്‍റെ വകയല്ല'; നെപ്പോട്ടിസത്തില്‍ വെട്ടിത്തുറന്ന് വിദ്യ ബാലന്‍

നെപ്പോട്ടിസത്തിന്‍റെ പേരില്‍ നിരവധി തവണ പഴി കേള്‍ക്കുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. പുറത്തുനിന്നും വരുന്നവര്‍ക്ക് ഇന്‍ഡസ്ട്രിയില്‍ കയറിപറ്റുന്നതും നിലയുറപ്പിക്കുന്നതും ഒട്ടും എളുപ്പമല്ലെന്നും പല സെലിബ്രിറ്റികള്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലെ നെപ്പോട്ടിസത്തെ പറ്റിയുള്ള തന്‍റെ അഭിപ്രായം തുറന്നുപറയുകയാണ് നടി വിദ്യ ബാലന്‍. നെപ്പോട്ടിസമുണ്ടായിരുന്നെങ്കില്‍ താരങ്ങളുടെ മക്കള്‍ എന്നേ രക്ഷപ്പെട്ടേനെ എന്നാണ് താരം പറയുന്നത്. 'നെപ്പോട്ടിസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍‌ ഇവിടെയുണ്ട്. സിനിമ ഇന്‍ഡസ്ട്രി ആരുടെയും അച്ഛന്‍റെ വകയല്ല, അങ്ങനെയായിരുന്നെങ്കില്‍ താരങ്ങളുടെയെല്ലാം മക്കള്‍ രക്ഷപ്പെട്ടേനേ,' ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു. 

ഇതുവരെയുള്ള യാത്രയില്‍ താന്‍ ഏകയായിരുന്നുവെന്നും ത്വന്തം താല്‍പര്യങ്ങള്‍ പിന്തുടരുന്നതില്‍ തൃപ്​തയായിരുന്നുവെന്നും വിദ്യ ബാലന്‍ പറഞ്ഞു. ചില സമയങ്ങളില്‍ ചില പ്രത്യേക വ്യക്തികളുടെ പിന്തുണ ഉണ്ടെങ്കില്‍ ഇന്‍ഡസ്ട്രിയില്‍ നല്ല പരിഗണന ലഭിക്കുമെന്ന ചിന്ത ഒരു കാലത്ത് ഉണ്ടായിരുന്നു. എന്നിരുന്നാലും അവസരം വരുമ്പോള്‍ എനിക്ക് അര്‍ഹതപ്പെട്ടത് നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. മൂന്ന് വര്‍ഷമായി ഹൃദയഭേദകമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. നിരസിക്കപ്പെട്ടു എന്ന ചിന്ത എന്നെ തളര്‍ത്തി. സിനിമയുടെ പാതയില്‍ തന്നെ തുടരണമെന്ന ആഗ്രഹത്തിന് ഇളക്കമുണ്ടായി. എന്നാല്‍ ഉള്ളിലെ അഗ്നി എല്ലാത്തിനും മീതെയായിരുന്നുവെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു. 

Vidya Balan about nepotism in bollywood