
അഭിനന്ദനങ്ങളുടെ ‘പ്രളയ’മാണ് എഡിറ്റര്‍ ചമന്‍ ചാക്കോയ്ക്ക്. മഹാവിപത്തിന്റെ ഭീകരത ഒട്ടും ചോരാതെ സ്ക്രീനിലെത്തിക്കുന്നതില്‍ ഈ എഡിറ്റര്‍ക്കു നിര്‍ണായക പങ്കുണ്ടായിരുന്നു. 2018 സിനിമയുടെ എഡിറ്റിങ് അത്ര എളുപ്പമായിരുന്നില്ലെന്നു ചമന്‍ പറയുന്നു.
എത്ര ദിവസം ഉറക്കം നഷ്ടമായി ?
ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു. പല ജീവിതങ്ങള്‍ പറയുന്ന കഥയാണ് ചിത്രത്തിന്റേത്. ഇതെല്ലാം ഒരു പോയിന്റില്‍ എത്തിക്കുകയെന്നതായിരുന്നു വെല്ലുവിളി. ആയിരത്തോളം സി.ജി ഷോട്ടുകളുണ്ടായിരുന്നു. ടാങ്കില്‍ ചിത്രീകരിച്ച കടല്‍ രംഗത്തിന്റെ എഡിറ്റിങ്ങും ബുദ്ധിമുട്ടായിരുന്നു. ആ കപ്പല്‍ സത്യത്തില്‍ അവിടെയില്ല. എഡിറ്റിങ്ങിലെ ചെറിയൊരു പാളിച്ച പോലും സിനിമയെ ബാധിക്കുമായിരുന്നു. അതെല്ലാം മറികടക്കാനായി. സംവിധായകന്‍ ജൂഡ് ആന്റണി നല്‍കിയ സ്വാതന്ത്ര്യവും പിന്തുണയും മറക്കാനാകില്ല.
ലൊക്കേഷന്‍ അനുഭവം
എഡിറ്ററായ ഞാന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. അത് എഡിറ്റിങ്ങിനെ പൂര്‍ണതയിലെത്തിക്കാന്‍ വളരെയധികം സഹായിച്ചു. സിനിമയിലെ സുധീഷിന്റെ രംഗമൊക്കെ പ്രേക്ഷകരുടെ മനസില്‍ നിന്നും മായില്ല. ലൊക്കേഷനില്‍ നേരിട്ട് ആ രംഗം കാണാനായതു കൊണ്ടാണ് മികച്ച രീതിയില്‍ എഡിറ്റ് ചെയ്യാനായത്.
എഡിറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടു തോന്നിയ സീന്‍
രണ്ടു സീനുകള്‍. ചിത്രത്തിന്റെ ആദ്യ രംഗമായ കടല്‍ ക്ഷോഭം കട്ട് ചെയ്യാന്‍ നന്നായി പ്രയാസപ്പെട്ടു. രണ്ടാമത് എയര്‍ ലിഫ്റ്റിങ്. എട്ടു ദിവസമായിരുന്നു ഈ രംഗത്തിനു വേണ്ടി മാത്രം ചിലവഴിച്ചത്. അപ്പോള്‍ ആ രംഗം എഡിറ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഊഹിക്കാമല്ലോ. ഷൂട്ടിങ് കഴിഞ്ഞാല്‍ പിന്നെ എഡിറ്ററുടെ കയ്യിലാണ് എല്ലാം. റിലീസ് ചെയ്താലും ഒരു എഡിറ്ററുടെ ജോലി തീരുന്നില്ല. ഒ.ടി.ടി, സാറ്റലൈറ്റ് പതിപ്പുകളില്‍ ചെറിയ മാറ്റങ്ങള്‍ വേണ്ടി വരും.