'98 ശതമാനം റിക്കവറായി, ഇനി രണ്ട് ശതമാനം കൂടി'; ആരോഗ്യനിലയെ കുറിച്ച് മിഥുന്‍ രമേശ്

തന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന വാര്‍ത്തയുമായി നടനും അവതാരകനുമായ മിഥുന്‍ രമേശ്. ബെൽസ് പാൾസിയെ തുടർന്നാണ് മിഥുന്‍ രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിലവില്‍ താന്‍ 98 ശതമാനത്തോളം രോഗമുക്തി നേടി എന്ന വാര്‍ത്തയാണ് താരം വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. '98 ശതമാനത്തോളം റിക്കവറായി, രണ്ടു ശതമാനം കൂടിയുണ്ട്. എല്ലാ ദിവസവും ഫിസിയോ തെറാപ്പിയുണ്ട് അതിലൂടെ ബാക്കി കൂടി ശരിയാകും, ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്', മിഥുന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് ബെൽസ് പാൾസിയെ തുടർന്ന് മിഥുൻ രമേശിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേശികൾക്കുണ്ടാകുന്ന ഒരു തരം ബലക്ഷയമാണ് ബെൽസ് പാൾസി. താരം തന്നെയാണ് രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പലരും ഇതിനെ സ്‌ട്രോക്കെന്ന് തെറ്റായി വ്യാഖ്യാനിക്കാറുണ്ടെങ്കിലും ഇത് സ്‌ട്രോക്കല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോഗികളിലും രോഗം പ്രത്യക്ഷപ്പെട്ട് ആഴ്ച്ചകൾക്കുള്ളിൽ തന്നെ രോഗം ഭേദമാകാറുണ്ട്. ചിലരിൽ ആറു മാസം വരെ രോഗലക്ഷണങ്ങള്‍ കണ്ടെക്കാം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈകാതെ കൃത്യസമയത്ത് ചികിത്സ ആരംഭിക്കണം.ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ പ്രധാനമാണ്.