ഓസ്കാര്‍ വേദിയില്‍ തിളങ്ങി ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനവും ദി എലഫന്‍റ് വിസ്പറേഴ്സ് എന്ന് ഹ്രസ്വ ഡോക്യുമെന്‍ററിയും.
ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ക്രിട്ടിക്സ് ചോയ്സ് അവാർഡിനും പിന്നാലെയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന്‍റെ ഓസ്കര്‍ നേട്ടം എന്നത് കൂടുതല്‍ സന്തോഷമാണ്. ലേഡി ഗാഗ, റിഹാന എന്നിവര്‍ക്കൊപ്പമാണ് നാട്ടു നാട്ടു മത്സരിച്ചതെന്നതും ശ്രദ്ധേയം.
വിവിധ ഭാഷകളില്‍ വിവിധ പേരുകളില്‍ സംഗീതം ഒരുക്കുന്ന എം.എം കീരവാണി ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് ലോകവേദിയിലെ മേല്‍വിലാസമായി മാറിയിരിക്കുന്നു. അമേരിക്കന്‍ മണ്ണില്‍ തെന്നിന്ത്യന്‍ സംഗീതം തലയുയര്‍ത്തി നില്‍ക്കുന്ന നിമിഷങ്ങളായിരുന്നു ഓസ്കര്‍ വേദിയില്‍ കണ്ടത്. ഹ്രസ്വ ഡോക്യുമെന്‍ററിക്ക് കിട്ടിയ അവാര്‍ഡും ഇന്ത്യയുടെ ആഭിമാനമുയര്‍ത്തി. വേദിയില്‍ അവതാരകയായി പ്രത്യക്ഷപ്പെട്ട ദീപിക പദുക്കോണും ലോക ശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ സാന്നിധ്യമായിരുന്നു.സന്തോഷം പങ്കുവെച്ച് ജൂനിയര്‍ എന്‍.ടി.ആര്‍ അടക്കമുള്ളവര്‍ ഓസ്കര്‍ പുരസ്കാരവുമായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു. അവാര്‍ഡ് വീട്ടിലേക്ക് വരികയാണന്ന് രാം ചരണും ട്വീറ്റ് ചെയ്തു.
അതേസമയം യശസ്സുയര്‍ത്തിയവര്‍ക്ക് ആശംസയുമായി പ്രധാനമന്ത്രിയടക്കം പല പ്രമുഖരും രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ അവര്‍ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ചരിത്രം രേഖപ്പെടുത്തുന്ന അവസരമാണന്നും സന്തോഷമുണ്ടെന്നും ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ കുറിച്ചു. ഡോക്യുമെന്‍ററി ടീമിനും അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചു. അതിര്‍ വരമ്പുകള്‍ ഭേദിച്ചുള്ള വിജയമാണന്നായിരുന്നു തെന്നിന്ത്യന്‍ താരം മഹേഷ് ബാബു കുറിച്ചത്. ഗനത്തിന്‍റെ കൊറിയോഗ്രാഫര്‍ പ്രേം രക്ഷിതിനെ പ്രകീര്‍ത്തിച്ച് നടനും കൊറിയോഗ്രഫറുമായ പ്രഭു ദേവയും അഭിനന്ദനങ്ങള്‍ ട്വീറ്റ് ചെയ്തു