ഡൗൺ സിൻഡ്രോമിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന യുവാവ് നായകനായ ഹ്രസ്വ സിനിമയ്ക്ക് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന സ്റ്റെവിന്‍ മാത്യൂ അഭിനയിച്ച 'അപ്പച്ചന്റെ ക്രിസ്മസ് വിസിറ്റെന്ന കുഞ്ഞുസിനിമയാണ് ഒട്ടേറെ പേര്‍ക്കു പ്രചോദനമാകുന്നത്.
സ്റ്റെവിന്റെ മനസിലിപ്പോഴും പ്രായം 15ആണ്. 25 കഴിഞ്ഞെങ്കിലും ആരു വയസു ചോദിച്ചാലും 15ന്നെ പറയു. ഡൗണ്‍ സിന്‍്ഡ്രോം ബാധിതനായ സ്റ്റെവിന്റെ സന്തോഷത്തിനായാണ് അച്ഛന്‍ രാജീവും അമ്മ സിബിയും സ്വന്തമായി സിനിമയെടുത്തത്. നായകന്‍ സ്റ്റെവിന്‍ തന്നെ. ക്രിസ്മസ് ദിവസം ചെറുമക്കളെ കാണാനെത്തുന്ന അപ്പച്ചന്റെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിമില്‍ പ്രായമുള്ള അപ്പച്ചനായാണു സ്റ്റെവിന്‍ അഭിനയിക്കുന്നത്.
പാട്ടും ഡാന്‍സും ഏറെ ഇഷ്ടപ്പെടുന്ന സ്റ്റെവിനില്‍ കലാകാരനുണ്ടെന്ന തിരിച്ചറിവാണു സിനിമയ്ക്കു പ്രചോദനം. ആശയവും ആവിഷ്കാരവും അമ്മ സിബി തന്നെ. ബന്ധുക്കളാണു മറ്റു കഥാപാത്രങ്ങളായെത്തിയത്. ചെറിയ പിന്തുണ പോലും ഡൗണ്‍ സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം.
ഗൾഫിലായിരുന്ന സ്റ്റെവിന്റെ മാതാപിതാക്കൾ മകന്റെ പഠനത്തിനായി മികച്ച സൗകര്യങ്ങളില്ലെന്നു മനസിലാക്കി 17 വര്‍ഷം മുന്‍പ് ഖത്തറില്‍ സ്വന്തമായി സ്കൂള്‍ തുടങ്ങിയിരുന്നു. ഹോപ്പെന്ന പേരുള്ള സ്കൂളിപ്പോള്‍, 18ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം കുട്ടികളുടെ കൂടുംബങ്ങള്‍ക്കാണു പ്രതീക്ഷയുടെ തിരിനാളം നീട്ടുന്നത്.