മോഹന്‍ലാല്‍, ഭദ്രന്‍കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രം സ്ഫടികം നൂതനസാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക്. ഒരു തലമുയെ ആകെ ഇളക്കിമറിച്ച ചിത്രം 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്.
തൊണ്ണൂറുകളില്‍ തിയറ്ററുകളെ ഇളക്കിമറിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം. ഇതിലെ പല ഡയലോഗുകളും 28 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളിയുടെ നാവിന്‍ തുമ്പിലുണ്ട്. പുതിയ നൂറ്റാണ്ടിലെ നൂതന സാങ്കേതങ്ങള്‍ കൂട്ട് പിടിച്ചാണ് സ്ഫടികത്തിന്റെ റീ ലോഞ്ചിങ്. 4K റെസല്യൂഷനില്‍ ഡോള്‍ബി അറ്റ്മോസ് ശബ്ദമികവ് തന്നെയാണ് പ്രധാന മാറ്റവും. സ്ഫടികം എക്കാലവും ബിഗ് സ്ക്രീനില്‍ കാണേണ്ട ചിത്രമാണെന്ന് പറഞ്ഞ സംവിധായകന്‍ ഭദ്രന്‍ മോഹന്‍ലാലിന്‍റെ അഭിനയമികവിനെയും പുകഴ്ത്തുന്നു.
ചിത്രത്തില്‍ പുതുതായി കൂട്ടിചേര്‍ത്ത ഷോട്ടുകള്‍ കണ്ടെത്തുന്നവര്‍ക്ക് ആടുതോമയുടെ ബുള്ളറ്റും റൈബാന്‍ ഗ്ലാസും സ്വന്തമാക്കാമെന്ന വമ്പന്‍ ഒാഫറും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നു. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തും
മൂന്നു പതിറ്റാണ്ടിന് ശേഷം സ്ഫടികം വീണ്ടും തിയറ്ററിൽ എത്തുമ്പോൾ സാങ്കേതിക മികവാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ അനലോഗ് ഫോർമാറ്റിൽ ഒറ്റ ട്രാക്കിൽ റെക്കോർഡ് ചെയ്ത സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും ഇനി ഡോള്‍ബി അറ്റ്മോസ് മികവിൽ ആസ്വദിക്കാൻ കഴിയും. ഒറ്റ ട്രാക്കിൽ പരസ്പരം ഇഴ ചേർന്ന് നിന്നിരുന്ന സംഭാഷണങ്ങളെയും പശ്ചാത്തല സംഗീതത്തെയും വേർതിരിച്ചെടുത്ത് പുതിയ കാലത്തിന് അനുസരിച്ച് മാറ്റിയത് പ്രമുഖ സൗണ്ട് എൻജിനിയർ എം. ആർ. രാജാകൃഷ്ണൻ ആണ്. സ്ഫടികം അനുഭവങ്ങളുമായി രാജാകൃഷ്ണൻ മനോരമ ന്യൂസിനൊപ്പം ചേരുന്നു.