കേരളാ കോൺഗ്രസ് നേതാവായി വിക്രം; ജോസ് കെ. മാണി മാത്രം അറിഞ്ഞില്ല

തമിഴ് സൂപ്പർതാരം വിക്രമും ജോസ് കെ. മാണിയും. കൊച്ചിയിലെ സൗഹൃദ കൂട്ടായ്മയിൽ നിന്ന്. (ഫയൽ ചിത്രം)

തമിഴ് സൂപ്പർ താരം വിക്രമിനു പൊള്ളിച്ച കരിമീൻ നൽകി ഞെട്ടിച്ചു, ജോസ് കെ.മാണി! തിരികെ വിക്രമും ഒരു പണി കൊടുത്തു.  വെള്ള മുണ്ടും ഷർട്ടും ധരിച്ച് കേരള കോൺഗ്രസ് നേതാവിന്റെ വേഷത്തിൽ ജോസ് കെ. മാണിയെ വിസ്മയിപ്പിച്ചു. സേലം മൗണ്ട്‌ഫോർട് സ്കൂളിലെ പൂർവ വിദ്യാർഥികളാണ് ഇരുവരും.  8 വർഷം അവർ ഒരുമിച്ചു പഠിച്ചു. ജോൺ വിക്ടർ കെന്നഡി എന്നാണ് വിക്രമിന്റെ യഥാർഥ പേര്. കൂട്ടുകാർ ഇപ്പോഴും കെന്നഡി എന്നാണ് വിളിക്കുന്നത്.പൂർവ വിദ്യാർഥി സംഗമം കോവിഡ് കാലമായതിനാൽ ഇത്തവണ  നടന്നില്ല.

എവിടെയായാലും രഹസ്യമായിട്ടാണ് 2 ദിവസത്തെ ഒത്തുചേരൽ. പൂർവവിദ്യാർഥി സംഘടനയിലെ അൻപതു പേരെങ്കിലും കുടുംബസമേതം എത്താറുണ്ട്. കോവിഡ് കഴിഞ്ഞാൽ കൊച്ചിയിൽ ഒത്തുകൂടണമെന്നാണ് ആഗ്രഹം. ‘കുമരകത്തെ പൊള്ളിച്ച കരിമീൻ കഴിച്ചതിനു ശേഷം കേരളമെന്നു കേട്ടാൽ ഉടൻ വിക്രമിന്റെ നാവിൽ വെള്ളമൂറും. മലയാളികളെ കണ്ടാൽ കരിമീനിനെക്കുറിച്ച് ചോദിക്കും.’ – ജോസ് കെ. മാണി പറയുന്നു. മൂന്നാം ക്ലാസ് മുതൽ വിക്രം അഭിനയത്തിന്റെ പിന്നാലെയാണ്.

നാടകത്തിലൊക്കെ അഭിനയിക്കുമായിരുന്നു. വിക്രം വീട്ടിൽ മലയാളമാണ് കൂടുതലും സംസാരിക്കുന്നത്. ഇരുവരും  ഉപരി പഠനത്തിനു ചെന്നൈയിലെ ലയോള കോളജിലാണ് ചേർന്നത്. ജോസ് കെ. മാണി കൊമേഴ്‌സ് പഠിച്ചു. വിക്രമിന് സയൻസായിരുന്നു താൽപര്യം. ‘അന്യൻ’ സിനിമയുടെ വിജയത്തിനു ശേഷവും കൊച്ചിയിൽ വലിയൊരു സൗഹൃദ കൂട്ടായ്മ നടത്തിയിരുന്നു.