ബലാൽസംഗ, വധഭീഷണി; പിന്നിൽ ബിജെപി; തെളിവുമായി സിദ്ധാര്‍ഥ്

തന്റെ ഫോണ്‍ നമ്പര്‍ ചോർന്നെന്നും തനിക്കു നേരെ ബലാൽസംഗ ഭീഷണിയും വധഭീഷണിയും ഉണ്ടെന്നും നടൻ സിദ്ധാർഥ്. ഇതിനു പിന്നില്‍ തമിഴ്നാട് ബിജെപി ഐടി സെൽ ആണെന്നും താരം ആരോപിച്ചു. തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്ന് സിദ്ധാർഥ് ട്വീറ്റ് ചെയ്തു. 

''തമിഴ്നാട്ടിലെ ചില ബിജെപി പ്രവര്‍ത്തകരും ബിജെപി ഐടി സെല്ലിലെ ചില ആളുകളും ചേര്‍ന്ന് എന്റെ മൊബൈൽ നമ്പർ പുറത്തുവിട്ടു. എനിക്കും എന്റെ കുടുംബത്തിനും നേരേയുള്ള ബലാൽസംഗം, വധഭീഷണികൾ നിറഞ്ഞ 500 ൽ അധികം ഫോൺ കോളുകള്‍‌ വന്നു. എല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ട്. പൊലീസിന് കൈമാറും. ഞാൻ മൗനിയായിരിക്കില്ല. നിങ്ങള്‍ ആവർത്തിച്ചുകൊണ്ടേയിരിക്കൂ'', പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ അമിത്ഷായെയും ടാഗ് ചെയ്ത് സിദ്ധാർഥ് ട്വീറ്റ് ചെയ്തു. 

തന്റെ ഫോൺ നമ്പർ പരസ്യപ്പെടുത്തിക്കൊണ്ടുള്ള ബിജെപി അംഗത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റും സിദ്ധാര്‍ഥ് പുറത്തുവിട്ടു.