സമൂഹമാധ്യമങ്ങൾ തളർത്തിയേക്കാം; 'വിഷാദം' തുറന്ന് പറയണമെന്ന് പ്രിയങ്ക

വിഷാദത്തെ മറികടക്കാൻ വേണ്ടി വന്നാൽ മറ്റുള്ളവരുടെ സഹായം തേടണമെന്ന് പ്രിയങ്കാ ചോപ്ര. മാനസീകാരോഗ്യം നിലനിർത്തുകയെന്നതാണ് പ്രധാനമെന്നും പ്രിയങ്ക വ്യക്തമാക്കുന്നു. 'ദ് രൺവീർ ഷോ'യിലാണ് താരം വിഷാദകാലത്തെ അതിജീവിച്ചതിനെ കുറിച്ച് വീണ്ടും മനസ് തുറന്നത്. 

അച്ഛന്റെ മരണ സമയത്ത് താൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. എങ്ങനെ ആ സമയം കടന്നു പോകുമെന്ന് ചിന്തിച്ചു. അനുഭവപ്പെടുന്ന എല്ലാ വികാരങ്ങളെയും ഉൾക്കൊണ്ട് ജീവിക്കാനും അതിൽ കുറ്റബോധം തോന്നാതിരിക്കാനും താൻ വളരെയേറെ ശ്രദ്ധിച്ചുവെന്ന് പ്രിയങ്ക പറയുന്നു.

സ്വയം സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നതിനൊപ്പം നമ്മളെ അറിയുന്നവരുടെ സഹായം കൂടി തേടണം. ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയാണ് ഞാൻ സമീപിച്ചത്. ചുറ്റുമുള്ളവരിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ഞാൻ എന്റെ വിഷമത്തിന്റെ പരിഹാരം കണ്ടെത്തി തുടങ്ങി. 

സമൂഹമാധ്യമങ്ങളെ എപ്പോഴും മുഖവിലയ്ക്കെടുക്കാനാകില്ല. സോഷ്യൽ മീഡിയ പലപ്പോഴും ആളുകളെ ഒരുമിച്ചു നിർത്തുമെങ്കിലും പലപ്പോഴും മാനസീകമായി തളർത്തുന്നതിനു കാരണമാകാറുണ്ട്. മാനസീകമായി തളരുമ്പോൾ രക്ഷപ്പെടാന്‍ ഒരു തെറാപ്പിസ്റ്റിനെ തന്നെ സമീപിക്കണമെന്നില്ല. സ്വന്തം അമ്മയോ സുഹൃത്തോ ആരായാലും അവരുടെ സഹായം തേടാന്‍ മടിക്കരുതെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.