കാത്തിരിപ്പിന് അവസാനം; 'മാസ്റ്റർ' തിയറ്ററുകളിൽ; കണ്ടവരുടെ പ്രതികരണം ഇങ്ങനെ

നീണ്ട കാത്തിരിപ്പിനുശേഷം വിജയ് ചിത്രം മാസ്റ്റർ തിയറ്ററുകളിലെത്തി. എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്നാണ് ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുഎഇ പോലുളള സ്ഥലങ്ങളിൽ ഇന്നലെ ആദ്യ പ്രദർശനം നടന്നു. 

തമിഴ്നാട്ടിൽ പുലർച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലാണ് പ്രദർശനം. 

തമിഴ്നാട്ടിൽ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തിയറ്ററുകളിലെ ആരാധകർ തലേദിവസം രാത്രി മുതൽ ആഘോഷത്തിൽ പങ്കെടുത്തു. 

തിരുനെൽവേലി, കോയമ്പത്തൂർ, സേലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആരാധകർ രാത്രി മുതൽ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരിൽ ആരാധകർ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.