മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന് ഇന്ന് സപ്തതി; ആൾക്കൂട്ടമില്ലാതെ ആഘോഷം

മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി. വാഹനാപടകത്തില്‍ പരുക്കേറ്റ് ഏറെനാളായി ചികില്‍സയില്‍ കഴിയുന്ന ജഗതി തിരിച്ചുവരവിന്റെ പാതയിലാണ്. ശാരീരിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഈ വര്‍ഷംതന്നെ അഭിയരംഗത്തേയ്ക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷ നൽകുന്നത്. 

എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ  കുടുകുടെ ചിരിപ്പിച്ചും ചിലപ്പോള്‍ കരയിപ്പിച്ചും മലയാളികളുടെ മനസിലിടം നേടിയ ജഗതീശ്രീകുമാറിന് ഇന്ന്  എഴുപതാം പിറന്നാള്‍ . കോവിഡ് പശ്ചാത്തലത്തിൽ ആള്‍ക്കൂട്ടമൊക്കെ ഒഴിവാക്കി  കുടുംബത്തോടൊപ്പമാണ് പിറന്നാളാഘോഷം.  ഈ വർഷം അദ്ദേഹം മലയാള സിനിമയിലേക്ക് മടങ്ങിവരുമെന്ന് മകന്‍ രാജ് കുമാര്‍  പറഞ്ഞു.കഴിഞ്ഞ വർഷങ്ങളിൽ ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ പരസ്യ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക.

2012 ൽ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞത്. പുതുചിത്രങ്ങള്‍ വന്നില്ലെങ്കിലും ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലുമൊക്കെ ജഗതിയുടെ കഥാപാത്രങ്ങള്‍ എന്നും നിറഞ്ഞുനില്‍ക്കുന്നു. പൂർണരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും അഭിനയം തുടങ്ങിയാല്‍ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്  കുടുംബം