‘അങ്കിള്‍ എന്നു വിളിച്ചതിനല്ല രോഷം’; വൈറല്‍ കാഴ്ചയില്‍ യുവനടന്‍റെ പുതിയ വിശദീകരണം

അങ്കിള്‍ എന്നുവിളിച്ചതിന് യുവനടന്‍റെ കൈ തട്ടിമാറ്റിയെന്ന വാര്‍ത്തയില്‍ പുതിയ വിശദീകരണം. തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ ചടങ്ങിൽ അതിഥിയായി വിളിച്ച് പുലിവാല് പിടിച്ച സേഹരി അണിയറപ്രവർത്തകരുടെ വാർത്തകൾ വൈറലാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്കാണ് മുഖ്യാതിഥിയായി ബാലകൃഷ്ണയെ വിളിക്കുന്നത്. ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ അദ്ദേഹത്തെ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്നങ്ങൾക്കു തുടക്കം. ‘അങ്കിൾ’ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. നടൻ ഉടൻ തന്നെ ‘സോറി സർ, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു. എന്നാൽ, നടന്ന സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുവനടൻ ഹർഷ്.

തെറ്റായ ഉദ്ദേശത്തോടെയല്ല അദ്ദേഹം തന്റെ കൈ തട്ടിമാറ്റിയത്. ഇടതുകൈ കൊണ്ട് പോസ്റ്ററിൽ പിടിക്കാനാണ് ആദ്യം താൻ ശ്രമിച്ചത്. എന്നാൽ, അതു ശുഭകരമല്ല എന്നുകരുതിയാണ് ബാലകൃഷ്ണ ഗാരു കൈ തട്ടിമാറ്റിയത്. എന്നാൽ, പ്രചരിച്ച വാർത്തകൾ തെറ്റാണ്. അദ്ദേഹം നല്ല മനുഷ്യനാണ്. ചടങ്ങിന് ക്ഷണിച്ചപ്പോൾ തന്നെ അദ്ദേഹം വരാമെന്ന് ഏറ്റു, അതിൽ നന്ദിയുണ്ടെന്നും ഹർഷ് കനുമിള്ളി പറ‍ഞ്ഞു. സിനിമകൾക്കപ്പുറം വാർത്തകളിൽ ഇടം പിടിക്കുന്ന വ്യക്തിയാണ് ബാലകൃഷ്ണ. കോവിഡ് പ്രതിസന്ധികൾക്കിടെ ഷൂട്ടിങ് തിരക്കുകളിൽ നിന്ന് അകന്ന് വീട്ടിൽ തന്നെയായിരുന്നു താരം. എട്ടുമാസങ്ങൾക്കുശേഷമാണ് പൊതുവേദിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നതും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്ലൗസും മറ്റും ധരിച്ചാണ് ചടങ്ങിനെത്തിയത്.