'എന്റെ സഹോദരി ക്രൂര'; സുശാന്തിന്റെ ചാറ്റ് പുറത്തുവിട്ട് റിയ

സഹോദരി പ്രിയങ്കയ്ക്കെതിരെയുള്ള സുശാന്തിന്റെ വാട്ട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വിട്ട് നടി റിയ ചക്രവർത്തി. സുശാന്തിന്റെ മരണത്തിൽ റിയയ്ക്കെതിരെ ആരോപണങ്ങളും അന്വേഷണവും തിരിഞ്ഞതോടെയാണ് വാട്ട്സാപ്പ് സന്ദേശങ്ങൾ അവർ പുറത്ത് വിട്ടത്. സഹോദരി ക്രൂരയാണെന്നും മോശമായി പെരുമാറുന്നുവെന്നും സുശാന്ത് റിയയ്ക്കയച്ച സന്ദേശത്തിൽ പറയുന്നു. അതേസമയം റിയയെയും കുടുംബത്തെയും പ്രശംസിക്കുന്നുണ്ട്. റിയയുടെ കൂടെ കഴിയുന്നതിൽ സന്തോഷം പ്രകടിപ്പിക്കുന്നുമുണ്ട്. 

സന്ദേശങ്ങളിങ്ങനെ, നിന്റെ കുടുംബവും വീട്ടുകാരും നല്ലവരാണ്. ഷോവിക് അനുകമ്പയുള്ളവനാണ്, നീയും. ഒരുപാട് മാറ്റങ്ങള്‍ക്ക് നീ കാരണമായിട്ടുണ്ട്. നിങ്ങള്‍ക്കൊപ്പം കഴിയുക തന്നെ ഏറെ സന്തോഷപ്പെടുത്തുന്ന കാര്യമാണ്'. നീ ചിരിക്കുന്നതെന്ത് ഭംഗിയാണ് എന്നും റിയയോട് പറയുന്നു.

 പ്രിയങ്കയുമായി വലിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചനകൾ ചാറ്റിലുണ്ട്. സിഡ് ഭായിയെ പ്രിയങ്ക സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സുശാന്ത് പറയുന്നു. പൈശാചികതയുള്ളവളെന്നാണ് പ്രിയങ്കയെ സുശാന്ത് വിശേഷിപ്പിക്കുന്നത്. ഇതുപോലൊരു നാണംകെട്ട കാര്യം ചെയ്യുന്നു, എന്നിട്ട് ഇരവാദം നടത്തി അതിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം സഹോദരിയെ കുറിച്ച് പറയുന്നു.

സഹോദരി തങ്ങളുടെ അമ്മ പഠിപ്പിച്ച കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു പോയെന്നും എന്നാല്‍ താന്‍ ലോകത്ത് മാറ്റം വരുത്താനുള്ള കാര്യങ്ങള്‍ ചെയ്യുന്നത് തുടരുമെന്നും ഏതാണ് ശരിയെന്ന് ദെെവം തീരുമാനിക്കട്ടെയെന്നും സുശാന്ത് പറയുന്നു. തന്റെ സുഹൃത്ത് സിദ്ധാർഥിനെ പ്രിയങ്ക മദ്യലഹരിയിൽ മർദ്ദിച്ചുവെന്നും ഒടുവിൽ ഇരവാദം പറയുകയാണെന്നും സുശാന്ത് പറയുന്നു.

അതേസമയം സുശാന്തിന്റെ ഡയറിയിലെ ചില പേജുകൾ നീക്കം ചെയ്ത അവസ്ഥയിലാണെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സിബിഐ അന്വേഷണത്തോടൊപ്പം സാമ്പത്തിക കാര്യങ്ങൾ ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് റിയ ചക്രവർത്തിയെ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.