സുശാന്ത് വിഷാദരോഗി ആയിരുന്നില്ല; ആത്മഹത്യ ചെയ്യില്ല; റിയയ്ക്കെതിരെ അങ്കിത

ബോളിവുഡ്താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിക്കുന്നില്ല. സുശാന്ത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദം തള്ളി അങ്കിത ലോഖാണ്ടെ. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അങ്കിത ആരോപിച്ചു. ഇതിലും വലിയ പ്രശ്നങ്ങൾ ജീവിതത്തിൽ വന്നപ്പോൾ സധൈര്യം നേരിട്ട ആളാണ് സുശാന്ത്. ഏറെ പ്രതീക്ഷയോടെയാണ് ലോകത്തെ അദ്ദേഹം നോക്കിക്കണ്ടിരുന്നതെന്നും അങ്കിത ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. ആറുവർഷക്കാലം സുശാന്തിന്റെ കാമുകിയായിരുന്നു അങ്കിത. പിന്നീട് പ്രണയം അവസാനിപ്പിച്ചുവെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടർന്നിരുന്നു.

അഞ്ച് വർഷങ്ങൾക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നും വരെ കണക്ക് കൂട്ടുന്ന ആളാണ്. അടുത്ത അഞ്ച് വർഷങ്ങളിലേക്കുള്ള സ്വപ്നങ്ങൾ എഴുതി വയ്ക്കുകയും അത് അതേപടി ജീവിതത്തിൽ നടപ്പാക്കുന്ന ചെയ്യുന്ന വേറേ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും അങ്കിത വ്യക്തമാക്കുന്നു. മരണം നടന്ന് 15 മിനിറ്റിനുള്ളിൽ അത് ആത്മഹത്യയാണെന്ന് എങ്ങനെയാണ് ഉറപ്പിക്കാനാവുക? തനിക്കൊപ്പം ജീവിക്കുമ്പോൾ സുശാന്ത് വിഷാദരോഗി ആയിരുന്നില്ലെന്നും വിഷമവും ഉത്കണ്ഠയും ഉണ്ടായിരുന്നിരിക്കാമെന്നും അങ്കിത പറയുന്നു. 

സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ അങ്കിത ലോഖണ്ടെ മൊഴി നല്‍കിയിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് വെളിപ്പെടുത്തിയതായി അങ്കിത മൊഴി നൽകിയിരുന്നു. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിനു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അങ്കിതയ്ക്ക് പിന്തുണയുമായി സുശാന്തിന്റെ സഹോദരി ശ്വേതയും രംഗത്തെത്തി. സത്യത്തിനായി എല്ലാവർക്കും ഒന്നിച്ചു നില്‍ക്കാമെന്ന് ശ്വേത ഇൻസ്റ്റയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. റിയയുടെ സഹോദരനുമായി ഉണ്ടായ സാമ്പത്തിക ഇടപാടുകളടക്കം ബിഹാർ പൊലീസ് അന്വേഷിക്കുന്നുണ്ട്.