എനിക്ക് ഏറ്റവും പ്രിയപ്പെട്ട മോഹൻലാൽ കഥാപാത്രം; ദുൽഖർ പറയുന്നു

തനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ കഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ. മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ദുൽഖർ പ്രിയ മോഹൻലാൽ കഥാപാത്രത്തെക്കുറിച്ച് വാചാലനായത്. മുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ 'സോളമന്‍' ആണ് തനിക്കേറ്റവും പ്രിയപ്പെട്ട മോഹന്‍ലാൽ കഥാപാത്രമെന്ന് ദുൽഖര്‍ കുറിച്ചു. നായിക ശാരിയോട് പറയുന്ന ഒരു ഡയലോഗും ഒപ്പം ചേർത്തിട്ടുണ്ട്. 

ദുൽഖറിന്റെ കുറിപ്പ്:

"സോളമന്‍: രണ്ടാമത്തെ ഹോണ്‍ കേള്‍ക്കുമ്പോള്‍ ഇറങ്ങിവരാമെന്നു പറഞ്ഞിട്ട്?.. താങ്കള്‍ ചെയ്‍ത വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍, എക്കാലവും എനിക്ക് പ്രിയപ്പെട്ട കഥാപാത്രം. നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടന് വളരെ വളരെ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു. എപ്പോഴും സ്നേഹം. ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ".

മോഹൻലാലിന് പിറന്നാൾ മംഗളങ്ങൾ നേർന്നുകൊണ്ട് മമ്മൂട്ടി പറഞ്ഞതിങ്ങനെ: ''ഇന്ന് ലാലിന്റെ പിറന്നാളാണ്. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യമായി കാണുന്നത്. 39 വർഷം നീണ്ട പരിചയം ഇന്നിതാ ഇവിടെ എത്തി നിൽക്കുന്നു. എന്റെ സഹോദരങ്ങൾ എന്നെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. അതേ പേര് തന്നെയാണ് ലാലും എന്നെ വിളിക്കുന്നത്. മറ്റാര് ഇച്ചാക്ക എന്ന് വിളിക്കുന്നതിലും സന്തോഷം തോന്നിയിട്ടുള്ളത് ലാലിന്റെ വിളിയിലാണ്. ഒരു പ്രത്യേകസുഖമാണ് ആ വിളിക്ക്, എന്റെ സഹോദരൻ വിളിക്കുന്നത് പോലെ തന്നെ തോന്നും. 

സിനിമയിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു പേരാണ്. സിനിമയോട് ഗൗരവമേറിയ സമീപനമായിരുന്നെങ്കിലും ജീവിതത്തിൽ ഞങ്ങൾ കോളജ് വിദ്യാർഥികളെപ്പോലെ കളിച്ചും തമാശപറഞ്ഞുമാണ് കഴിയുന്നത്. പരീക്ഷയ്ക്ക് മാത്രം പഠിക്കുന്ന വിദ്യാർഥികളെ പോലെ തൊഴിലിനെ ഏറെ ഗൗരവത്തോടെയാണ് ഞങ്ങൾ രണ്ടുപേരും കണ്ടിരുന്നത്. ആ പരീക്ഷകളിൽ സാമാന്യം നല്ല മാർക്ക് കിട്ടിയതുകൊണ്ടാണ് ഇപ്പോഴും ജനങ്ങൾ സ്നേഹിക്കുന്നത്. 

ഒരുമിച്ചുള്ളത് വളരെ നീണ്ടയൊരു യാത്രയാണ്. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും നേരിട്ട് കാണുമ്പോൾ ഐസുപോലെ അലിഞ്ഞില്ലാതാകുന്ന ഒരുപാട് സന്ദർഭങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്റെ മകന്റെയും മകളുടെയും വിവാഹം സ്വന്തം വീട്ടിലെ വിവാഹം പോലെ മുന്നിൽ നിന്ന് നടത്തി തന്നു. അപ്പു ആദ്യമായി സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് എന്റെ വീട്ടിലെത്തി. അനുഗ്രഹവും ആശിർവാദവും വാങ്ങി. സിനിമയ്ക്കപ്പുറത്തേക്ക് ഞങ്ങളുടെ സ്നേഹവും സൗഹൃദവും വളർന്നു. നമ്മുടെ യാത്രയിലെ ഇനിയും മറന്നുകൂടാത്ത എത്രയോ സംഭവങ്ങൾ. ഈ യാത്ര നമുക്ക് തുടരാം. പുഴ ഒഴുകുന്നത് പോലെ, കാറ്റ് വീശുന്നത് പോലെയുള്ള യാത്ര തുടരാം. 

നമ്മുടെ ജീവിതപാഠങ്ങൾ പിന്നാലെ വരുന്നവർക്കും അറിഞ്ഞ് മനസിലാക്കാന്‍ അവസരമുണ്ടാകട്ടെ. ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാളസിനിമയിലെ മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ''