കടന്നുപോയത് 'സാവിത്രി' അനുഭവിച്ച അതേ വിഷമത്തിലൂടെ; നാഗചൈതന്യ അമൂല്യരത്നം

മുൻ പ്രണയം കയ്പേറിയതെന്നു വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരസുന്ദരി സമാന്ത. പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഒരു തെലുങ്ക് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സമാന്തയുടെ വെളിപ്പെടുത്തൽ. നടി സാവത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സമാന്ത തന്റെ മുൻ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. സിനിമയിലെ ജെമിനി ഗണേശന്റെ കഥാപാത്രവുമായി മുൻ കാമുകനെ സമാന്ത താരതമ്യം ചെയ്യുകയായിരുന്നു.

‘‘സാവത്രി അകപ്പെട്ടതുപോലെയുള്ള വിഷമഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് ഇക്കാര്യം ഞാൻ ആരംഭത്തിലേ മനസ്സിലാക്കുകയും അതിൽ നിന്ന് പുറത്തു കടക്കുകയും ചെയ്തു. കാരണം അത് മോശമായാണ് അവസാനിക്കുകയെന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. അതിനുശേഷം നാഗ ചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നു. അദ്ദേഹം എല്ലാം കൊണ്ടും ഒരു അമൂല്യ രത്നമായിരുന്നു.’’ – സമാന്ത പറഞ്ഞു.

പേരു വെളിപ്പെടുത്തിയില്ലെങ്കിലും തമിഴ് നടൻ സിദ്ധാർഥുമായുള്ള ബന്ധത്തെക്കുറിച്ചാണ് സമാന്ത പറഞ്ഞതെന്നാണ് അഭ്യൂഹങ്ങൾ. ഇവർ പ്രണയത്തിലാണ് എന്ന വാർത്തകൾ ഒരു കാലത്ത് സജീവമായിരുന്നു. ഇത് നിഷേധിക്കാതിരുന്ന ഇവർ പല വേദികളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർ പിരിഞ്ഞതായി വാർത്തകൾ വന്നു. ഇതിനുശേഷമാണ് തെലുങ്ക് താരം നാഗ ചൈതന്യയുമായി സമാന്ത അടുക്കുന്നത്. 2017 ഒക്ടോബർ 6ന് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 

തെലുങ്ക്, തമിഴ് സിനിമയിലൂടെ സൂപ്പർതാര പദവിയിലെത്തിയ സാവത്രിയുടെ ജീവിതകഥയാണ് മഹാനടി എന്ന സിനിമയിൽ ആവിഷ്കരിച്ചത്. 16–ാം വയസ്സിൽ ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായ സാവിത്രിയെ അദ്ദേഹത്തിന്റെ വിചിത്ര സ്വഭാവങ്ങൾ തളർത്തി. പിന്നീട് മദ്യാപാനത്തിന് അടിമപ്പെട്ട സാവത്രിയുടെ ജീവിതം പതിയെ തകർന്നു. ഒന്നര വർഷത്തോളം കോമയിൽ കിടന്നശേഷം 45–ാം വയസ്സിൽ സാവത്രി മരണപ്പെട്ടു. മഹാനടിയിൽ കീർത്തി സുരേഷ് ആണ് സാവത്രിയെ അവതരിപ്പിച്ചത്. ദുൽഖർ സൽമാൻ ജെമിനി ഗണേശനായി വേഷമിട്ട സിനിമയിൽ ഒരു മാധ്യമപ്രവർത്തകയുടെ വേഷത്തിൽ സമാന്തയും അഭിനയിച്ചിരുന്നു.