17 മിനിറ്റ് ഒഴിവാക്കണമെന്ന് ബോർഡ്; സെൻസറിങ്ങിൽ കുരുങ്ങി ഫഹദ് ചിത്രം ട്രാന്‍സ്

മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ട്രാൻസിന് സെൻസർ ബോർഡിൽ നിന്ന് കുരുക്ക്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെൻസർ ബോർഡ് അംഗങ്ങളാണ് ട്രാൻസിന് കത്രിക വെച്ചത്. പതിനേഴ് മിനിട്ടോളം ദൈർഘ്യം വരുന്ന രംഗങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. 

എന്നാൽ രംഗങ്ങള്‍ ഒഴിവാക്കാൻ സംവിധായകൻ അൻവർ റഷീദ് തയ്യാറായില്ല. ഇതേത്തുടർന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിൽ വൻതാരനിര അണിനിരക്കുന്നുണ്ട്. ഫെബ്രുവരി പതിന്നാലിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സെൻസറിങ് നീണ്ടുപോയാൽ ചിത്രത്തിന്റെ റിലീസ് ഇനിയും നീളാൻ സാധ്യതയുണ്ട്.

ഒരു മോട്ടിവേഷണൽ സ്പീക്കറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. നായികയായി നസ്രിയ എത്തും. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരാണ് മറ്റുതാരങ്ങൾ